Sunday, 15 May 2016

ടോംസ്..... ഒരു അനുസ്മരണം

ടോംസ്..... ഒരു അനുസ്മരണം
കോട്ടയംകാർ കോട്ടയം നിവാസിയെന്ന് അഭിമാനിച്ചിരുന്ന .കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു.ബാല്യകാലത്തിൽ നമ്മുടെയൊക്കെ കൂട്ടുകാരായിരുന്ന ബോബനെയും മോളിയെയും   ( കൂടെ മൊട്ട,അപ്പിഹിപ്പി, ചേട്ടൻ, ചേട്ടത്തി, വക്കീൽ തുടങ്ങി ഒട്ടേറെ പേരെയും) സൃഷ്ടിച്ചു നൽകിയ ടോംസിന് അന്ത്യാഞ്ജലി..

 തങ്ങളുടെ നിർദ്ദോഷവും നിഷ്കളങ്കവുമായ ചെയ്തികളിലൂടെ അവർ നമ്മെ എത്രയോ ചിരിപ്പിച്ചു........
ചിന്തിപ്പിച്ചു.

 നമ്മുടെയെത്രയോ വിഹ്വല നിമിഷങ്ങളുടെ പിരിമുറുക്കങ്ങളാണ് ഈ കുഞ്ഞുങ്ങൾ അയച്ചു വിട്ടു തന്നത്... ഇന്നസന്റിന്റെ ഏതോ കഥാപാത്രം പറയുന്നതുപോലെ

 "ബോബനും മോളിയുമെന്ന രണ്ടു പിള്ളേരുണ്ട്... എന്താ അവരുടെ ഓരോ വികൃതികള്,
ഭയങ്കരന്മാര് തന്നെ "

വായന വേരുറച്ചു വന്ന കാലത്ത്  മനോരമ ആഴ്ചപ്പതിപ്പിന്റെ (ശുദ്ധ പൈങ്കിളിയാകുന്നതിനു മുൻപ്) അവസാന താളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇവരെക്കാത്ത് ഓരോ ആഴ്ചയും കാത്തിരുന്നിരുന്നു.
വീക്ക് ലി കിട്ടിയാൽ ആർക്കും കൊടുക്കാതെ ഒരോട്ടമായിരുന്നു. ഏറ്റുമാനൂരിലെ  വാടകവീടിന് മുൻപിലെ പടിപ്പുരയ്ക്ക് മുകളിലെ ഒളിസ്ഥലത്തേക്ക്. വായിച്ചു കുടുകുടെ ചിരിക്കാൻ....

 ആഴ്ചപ്പതിപ്പുകൾ പിന്നിൽ നിന്നും മറിച്ചു തുടങ്ങുന്ന ശീലം  വായനക്കാർക്കുണ്ടാക്കിയതും ടോംസല്ലാതെ മറ്റാരുമല്ലായിരുന്നു.
ആ അങ്ങയെ കുത്തകാവകാശത്തിന്റെ പേരിൽ  പീഡിപ്പിച്ച് കുടിയിറക്കിയ പത്രമുത്തശ്ശിയുടെ പേരിലും ഞാൻ കോട്ടയം കാർക്ക് വേണ്ടി മാപ്പു ചോദിക്കുന്നു.....
അതു കൊണ്ട് എനിക്കൊരു ഗുണമുണ്ടായില്ലെന്നില്ല. എന്റെ പ്രിയ വാരികയായ കലാകൗമുദിയിലേക്ക് ബോബനും മോളിയും കൂട്ടരും ചേക്കേറി.

ടോംസിന്റെ ഇൻസ്റ്റന്റ് ഫലിത കഥാരചനയ്ക്ക് ഒരിയ്ക്കൽ സാക്ഷ്യം വഹിച്ച ഒരു സന്ദർഭത്തെക്കുറിച്ചു കൂടി പറയണമെന്നുണ്ട് .അത് പിന്നീടാവാം.

No comments:

Post a Comment