Wednesday, 31 January 2018

ദുരന്തങ്ങളേ, വിട

ഇന്ന് നവമ്പർ 19.
റോഡ് അപകടങ്ങളിൽപ്പെട്ട് മൃതിയടഞ്ഞവരെ ലോകമെമ്പാടും അനുസ്മരിക്കുന്ന ദിനം.
ഈ അനുസ്മരണങ്ങളൊന്നും എത്തിച്ചേരാത്ത ഇടങ്ങളിലേക്ക് പിൻമടങ്ങിയ ഒട്ടേറെപ്പേരുണ്ട്.ഈ ഭൂമിയിൽ നമ്മെപ്പോലെ ശ്വസിച്ചും  ഉറങ്ങിയും ഉണർന്നും സ്വപ്നം കണ്ടും ജീവിച്ചിരുന്നവർ. ഒരു നിമിഷം കൊണ്ട് ഇല്ലാതായിപ്പോയവർ.

നിരത്തിലെ അപകടങ്ങൾ കുറെപ്പേരെ ദിനംതോറും മൃതിയുടെ കവാടം കടത്തിവിടുന്നു.കുറെപ്പേരെ ആജീവനാന്തം ശയ്യാവലംബികളാക്കുന്നു. കുറെയേറെ കുടുംബങ്ങളെ അനാഥമാക്കുന്നു.

റോഡപകടങ്ങളിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. റോഡിന്റെ പരിമിതികൾ, വാഹനത്തിന്റെ കുറ്റങ്ങൾ.... അങ്ങിനെയങ്ങനെ.
നിങ്ങൾക്കും വേറെ കുറെ കാരണങ്ങൾ ഇങ്ങനെ പറയാനുണ്ടാകും.പക്ഷെ  വിവേകപൂർവ്വം റോഡിൽ പെരുമാറുന്നതു വഴി ഇവയെയൊക്കെ നമുക്ക് മറികടക്കാവുന്നതാണ്.

പൊതിച്ചോർ കെട്ടിനടന്നും കഴുതപ്പുറത്തും കുതിരപ്പുറത്തും കയറിയും അവ കെട്ടിയ വണ്ടിയിൽ സഞ്ചരിച്ചും ജീവിച്ച ആ കാലത്തു നിന്നും വേഗത്തിൽ ആയാസരഹിതമായി ലക്ഷ്യത്തിലേക്കെത്തിച്ചേരുവാൻ നമ്മെ സഹായിച്ചവയാണ് വാഹനങ്ങൾ.ഒരു വാഹനവും അപകടകാരിയല്ല.
ദ്രാവകം അത് നിറക്കപ്പെടുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കുന്നു എന്നതുപോലെ വാഹനം അതോടിക്കപ്പെടുന്നയാളുടെ സ്വഭാവമനുസരിച്ച്‌ പ്രവർത്തിക്കുന്നു.നമുക്ക് നമ്മുടെ റോഡ് സംസ്കാരം മെച്ചപ്പെടുത്താം. റോഡിൽക്കാണുന്ന എല്ലാപ്പേരെയും തന്റെ മാതാപിതാക്കളായും  സഹോദരരായും കുഞ്ഞുങ്ങളായും കാണുന്ന സമീപനമാണ് നമുക്ക് വേണ്ടത്.അവരെ അപകടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ഇനി മുതൽ തന്റെ ഭാഗത്തു നിന്നുണ്ടാവില്ല എന്ന് നാം തീരുമാനിച്ചാൽ ഇനി ഈ അനുസ്മരണ ദിനങ്ങൾ ആചരിക്കേണ്ട ആവശ്യമേ ഉണ്ടാവില്ല.
ദുരന്തങ്ങൾ സംഭവിക്കാത്ത നിരത്തുകൾ സ്വപ്നം കണ്ടു കൊണ്ട്.....

No comments:

Post a Comment