Wednesday, 31 January 2018

സുവർണ്ണ ജൂബിലി

ഇരുപത്തിയഞ്ചു വർഷം......

ഇന്ന് രണ്ടായിരത്തി പതിനേഴ് മാർച്ച് ഇരുപത്തിയെട്ട്. ഞാനൊരു സർക്കാർ ജോലിക്കാരനായിട്ട് ഇന്ന് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാകുന്നു. രജത ജൂബിലി എന്നും വേണമെങ്കിൽ പറയാം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിൽ, എൻജിനീയറിംഗ് ഡിപ്ലോമപഠനം പൂർത്തിയാക്കി  കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ  നാനൂറ് രൂപാ മാസശമ്പളത്തിൽ അധ്യാപക ജോലിയുമായി കഴിയുന്ന കാലം.നാനൂറ് രൂപയെന്ന് പറഞ്ഞാൽ ചെറുതല്ല. അന്ന് ഒരു വിൽസ് സിഗരറ്റിന് അൻപത് പൈസയോ മറ്റോ ആണ്.(ഇന്ന് പത്ത് രൂപയാണെന്ന് തോന്നുന്നു).തൊഴിൽ രഹിത ജീവിതത്തിന്റെ അഞ്ചാം വർഷവും കഴിച്ചുകൂട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും "ഒന്നുമായില്ലേ" എന്ന അർത്ഥഗർഭമായ ചോദ്യങ്ങൾക്ക് ദിവസവും  നിശ്ശബ്ദമറുപടി കൊടുത്ത് മടുത്ത കാലം.
ഈ ഡിപ്ലോമകൊണ്ടൊന്നും രക്ഷപെടില്ലയെന്ന് തോന്നി സമാന്തര പൊളിറ്റിക്സ് ഡിഗ്രി പഠനവും എന്നോളം തന്നെ പ്രായമുള്ള കുട്ടികളെ(?) പഠിപ്പിച്ചും കോട്ടയം പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങൾ കരണ്ടു തിന്നും ജീവിതം പ്രതീക്ഷാനിർഭരമായി കൊണ്ടു നടന്ന ആ വരണ്ട യൗവ്വനകാലം.

അങ്ങിനെ കഴിയുമ്പോൾ അതാ ഇടിയും മിന്നലും പോലെ ഒരു ദിവസം പിഎസ്സിയുടെ അഡ്വൈസ് മെമ്മോയും രണ്ടുനാൾ കഴിഞ്ഞപ്പോൾ നിയമനയുത്തരവും എത്തുന്നു. പ്യൂൺ, വാച്ചർ, ഡ്രൈവർ, കണ്ടക്ടർ, ക്ലർക്ക് തുടങ്ങി വലിപ്പച്ചെറുപ്പമില്ലാതെ പോലീസൊഴിച്ച് കണ്ടതിനെല്ലാം അപേക്ഷ അയച്ചതിന്റെ സദ്ഫലം.പൊതു വിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി ക്ലാർക്ക്.അങ്ങിനെയങ്ങിനെ അവസാനം എന്റെ മുല്ലയും പൂത്തു.

ഓർഡർ കിട്ടി. അപ്പോൾ വൈകുന്നേരം നാലുമണി. ജോയിൻ ചെയ്യേണ്ട അവസാന തീയതി പിറ്റേന്ന് അതായത്   1992 മാർച്ച് 28 ന് .കാസർകോട് ജില്ലയിലുള്ള ഒരു ഗവൺമെന്റ് ഹൈസ്കൂളിലാണ് ചെല്ലേണ്ടത്.ഗവൺമെന്റ് ഹൈസ്കൂൾ ബേളൂർ - തായന്നൂർ.
ആലോചിക്കാനോ ബാഗൊരുക്കാനോ ഒന്നും സമയമില്ല.
ആരോടും വിട പറയാൻ പോലും ഇട കിട്ടാതെ ഞാനോടി.മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം.
രാത്രി വണ്ടിയ്ക്ക് കേറണം.

എന്തായാലും ഒമ്പതരയുടെ മലബാർ എക്സ്പ്രസ്സിൽ ഒരു വിധം കയറിപ്പറ്റി.
ട്രെയിനിൽ സീറ്റുകിട്ടാതെ നിൽക്കുമ്പോഴെല്ലാം എന്റെ ഒരേയൊരു ചിന്ത ബേളൂർ വര തായന്നൂർ എന്ന സ്ഥലത്തുള്ള ഈ സ്കൂളിൽ ഞാനെങ്ങിനെ രാവിലെ പത്ത് മണിക്കെത്തിച്ചേരും എന്നതു മാത്രമായിരുന്നു.
മൊബൈലില്ല,
വാട്ട് സാപ്പില്ല.
ഗൂഗിൾ മാപ്പില്ല.
ഗൂഗിൾ എർത്തില്ല.
ജി പി എസില്ല.
ഇവയൊന്നുമില്ലാത്ത അന്നത്തെയാ അപരിഷ്കൃത കാലം. ആകപ്പാടെ അറിയാവുന്നത്  കാസർകോട് ഉദുമയിലുള്ള അകന്നൊരു ബന്ധുവായ ശ്രീകുമാർ എന്ന മാഷിനെയാണ്. കോട്ടിക്കുളം സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ മണി ഒൻപത്.
ഇനി ഒരു മണിക്കൂർ.
മാഷ് ഓർഡർ നോക്കി പ്രവചിച്ചു.

"ഇത് കിഴക്കെവിടെയോ ആണ്. നമുക്ക് കാഞ്ഞങ്ങാട് ചെന്നന്വേഷിക്കാം"
പക്ഷെ കാഞ്ഞങ്ങാട് സ്റ്റാൻഡിലെത്തിയപ്പോൾ ഡ്രൈവർമാർ പറഞ്ഞു.

"ബേളൂരറിയാം.
തായന്നൂരറിയാം.
പക്ഷെ ഇതേതപ്പാ സ്ഥലം "
നടുവിൽ വരക്കുറിയിട്ട  ഇങ്ങനെയൊരു സ്ഥലത്തേപ്പറ്റി അവർക്കാർക്കുമറിയില്ല പോലും.
അപ്പോളാണ്  ബീഡി വലിച്ചു നിന്ന ഒരു ഡ്രൈവർ പറഞ്ഞത്.
"തായന്നൂർ എന്നൊരു സ്ഥലമുണ്ട്, പക്ഷേ അവിടേയ്ക്കൊള്ള ബസ് മുത്തപ്പനും പോയി, ശാസ്തായും പോയി. ഇനി വൈകുന്നേരം മൂന്നരയ്ക്കേയുള്ളൂ.ഹരിശ്രീ."

ഞാൻ മനസ്സിൽ പറഞ്ഞത് അറിയാതെ പുറത്തുവന്നുപോയി.
"അപ്പോൾ എന്റെ പണിയോ, പത്ത് മണിക്ക് ചെല്ലേണ്ടതാണ്"
ഡ്രൈവർ ആശ്വസിപ്പിച്ചു.
"കാലിച്ചാനടുക്കം വഴി ബസ്സുണ്ട്, അവിടുന്ന് ജീപ്പു കിട്ടും, അല്ലെങ്കിൽ നടന്നാൽ മതി"
ഈ കാലിച്ചാനടുക്കം തായന്നൂരിൽ നിന്നും ആറേഴു കിലോമീറ്ററകലെയുള്ള ഒരു മുക്കവലയാണ്.
അങ്ങനെ ആ ബസ്സിൽ കയറി അടുക്കത്തിറങ്ങി ഒരു ജീപ്പിൽ കയറി തായന്നൂർ ടൗണിലെത്തിയപ്പോൾ  എവിടെയോ എത്തിയപ്പോൾ കൊളംബസിന് തോന്നിയ ആത്മനിർവൃതിയാണ് ഞാനനുഭവിച്ചത്.
വളരെ സന്തോഷമായി.

വഴിയിൽ കണ്ട പോസ്റ്റുമാൻ ശ്രീ.കണ്ണൻ അവിടെ നിന്നും ഞങ്ങളെ ലക്ഷ്യത്തിലേക്ക് നയിച്ചു.
എന്നെ എതിരേറ്റ ആദ്യ വ്യക്തി...

ഈ കാലിച്ചാനടുക്കം എന്ന സ്ഥലത്തുനിന്നും ജീപ്പിൽ പോന്ന വഴിയിലെല്ലാം ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ടായിരുന്നു. ഒരിടത്തും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും കാണുന്നില്ല.
"എന്താ ഇതിന്റെ രഹസ്യം, പിന്നെങ്ങിനെ കറണ്ടു കൊണ്ടു പോകും. അണ്ടർ ഗ്രൗണ്ട് കേബിളാണോ".
പോസ്റ്റുമാനദ്ദേഹം എന്റെ ഹൃദയം തകർത്ത ആ യാഥാർത്ഥ്യം ഉടൻ വെളിപ്പെടുത്തിത്തന്നു.

"കൊണ്ടു പോകാനിവിടെ കറണ്ടില്ല. ഇവിടെ മാത്രമല്ല, അടുത്തൊരിടത്തുമില്ല"
അരവിന്ദന്റെ "ഒരിടത്ത് " എന്ന സിനിമയിലെ പോലത്തെ ഒരു വൈദ്യുതി രഹിത നാട്ടിലാണെത്തിയതെന്നത്  അറിഞ്ഞപ്പോൾ ഇന്നത്തെ ഫ്രീക്കൻമാർ പറയും പോലെ അന്നേ പകച്ചുപോയി എന്റെ യൗവ്വനം.

തീവണ്ടിയിറങ്ങിയ കുടിയേറ്റ
ബംഗാളിയെപ്പോലെ ഞാൻ ചുറ്റും അമ്പരപ്പോടെ നോക്കി.
ഖസാക്കിനെ ഓർമ്മിപ്പിക്കുന്ന വരണ്ട ഭൂപ്രകൃതി.
ഇല്ലിക്കൂട്ടങ്ങൾ,
കശുമാവിൻ കാടുകൾ.
ഒരു ചെമ്മൺ മൈതാനം,
വേരു പൊന്തിയ മഴമരങ്ങൾ.
നീണ്ട ഒരു ഇരുനില സ്കൂൾ കെട്ടിടം.
സ്കൂൾ മുറ്റത്തെ കിണറിനരികിൽ ഒരു പെൺകുട്ടി കോരിയ വെള്ളം കുടത്തിലേക്കൊഴിച്ചു കൊണ്ടിരിക്കുന്നു. കാലനക്കം കേട്ട് അവൾ തിരിഞ്ഞു നോക്കി.
ഗൗനിക്കാതെ വീണ്ടും തൊട്ടി കിണറ്റിലേക്കിട്ടു.

ഓഫീസ് റൂമിൽ
ഹെഡ്മാസ്റ്ററില്ല,
ആരുമില്ല. സ്കൂളിൽ പരീക്ഷക്കാലം കഴിഞ്ഞ് മധ്യവേനലവധിക്കാലത്തിന്റെ ആരംഭമായിരിക്കുന്നു.
അടുത്ത റൂമിൽ രണ്ടു മൂന്നു പേരിരുന്നു ഉത്തരപേപ്പർ തിടുക്കപ്പെട്ട് നോക്കുന്നുണ്ട്.
ചാർജുള്ള ടീച്ചറെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് ഒരാൾ പോയി. തൊട്ടടുത്ത വീട്ടിൽ എന്തോ അടുക്കള ജോലിയിലായിരുന്ന ഫസ്റ്റ് അസിസ്റ്റന്റ് ജാനമ്മ ടീച്ചർ നൈറ്റിയിൽ കൈ തുടച്ചു വന്ന് എന്നെ സ്വാഗതം ചെയ്തു.അങ്ങനെ ഏകദേശം പന്ത്രണ്ടരമണിയോടെ 1992 മാർച്ച് 28 എഫ്.എൻ വെച്ച് രജിസ്റ്ററിൽ ഒപ്പിട്ടു ഒരു അധോമണ്ഡല ഗുമസ്തനായി ഞാൻ സർക്കാർ ജീവനത്തിൽ പ്രവേശിച്ചു.

ഒരു ചെറിയ ഇടവേളയൊഴിച്ചാൽ രണ്ടു കൊല്ലം തായന്നൂരെന്ന ഗ്രാമത്തിൽ ജോലി ചെയ്തു. ഞാനിന്നും ദിവസത്തിലൊരിക്കലെങ്കിലും ഓർമ്മകൾ കൊണ്ട് ഓടിയെത്താറുള്ള, അപരിഷ്കൃതമെന്ന് ഞാനാദ്യം എഴുതിത്തള്ളിയ ആ മനോഹര ഭൂമിയും ആൾക്കാരും പിന്നീട് എനിക്കത്രമേൽ പ്രിയപ്പെട്ടതായി.ഗൃഹാതുരത ഒരിക്കലും വേട്ടയാടാതിരുന്ന രസകരമായ ഒരു ജീവിതകാലം. സ്കൂൾ, കുട്ടികൾ, അധ്യാപകർ,പിന്നെ നല്ലവരായ നാട്ടുകാരും. കുറെക്കാലം കഴിഞ്ഞു.
പിന്നെ ജോലികളുടെ ഒരു പെരുമഴയായിരുന്നു. ഒടുവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക ജോലി സ്വീകരിച്ചു കൊണ്ട് രണ്ടു വർഷത്തിനു ശേഷം ഞാനെന്റെ ആദ്യ ജോലിയോട് വിട പറഞ്ഞു. ഇന്ന് ഇരുപത്തഞ്ചു വർഷം പൂർത്തിയാകുകയാണ്.ഈ യാത്രയിൽ ഇത്രയും കാലം എന്നോടൊപ്പമുണ്ടായിരുന്ന എല്ലാവരോടും പറയുന്നു.
നന്ദി......

No comments:

Post a Comment