Wednesday, 31 January 2018

മെഡൽ

മെഡൽ............
(മിനിക്കഥ)
.............................................
ഞാനെന്നോടു തന്നെ ചോദിച്ചു... നിനക്കെന്താണീ മെഡൽ കിട്ടാത്തത്.
ഞാൻ തന്നെ മറുപടിയും ചൊല്ലി.
ഞാനത് കാമിച്ചിട്ടില്ലല്ലോ. ചോദിച്ചിട്ടുമില്ല.

അതെന്താണ്, പുഴുക്കുത്ത് വല്ലതും...
ഏയ്, അതൊന്നുമില്ല.
പക്ഷേ,ഒരു കഴഞ്ചു സമയം പോലും കളയാതെ ഡിപ്പാർട്ടുമെന്റിനെ സേവിക്കാനാണ് എനിക്ക് മോഹം. മെഡലെങ്ങാൻ കിട്ടിയാൽ അത് യൂണിഫോമിൽ കുത്തിപ്പിടിപ്പിക്കാൻ  മൂന്നാലു മിനിട്ട് വേണ്ടേ.
ജോലി ചെയ്യുവാനുള്ള സമയം അത്രയും കുറഞ്ഞു പോകില്ലേ.. അതാണ് ഞാൻ
മെഡലിന് അപേക്ഷിക്കാത്തത്.
മനസ്സിലായോ...?

ഞാനെന്നെത്തന്നെ സമ്മതിച്ചു പോയി...  മെഡലു വേണ്ടാത്തൊരു ഞാൻ.

കണ്ണേ മടങ്ങുക

കണ്ണേ മടങ്ങുക....

ചങ്ങരംകുളത്തെ  ദുരന്ത വാർത്ത നമ്മുടെയെല്ലാം കരളലിയിക്കുന്നു.
മുഴുവൻ വായിക്കാനായില്ല.

പ്രകൃതിദുരന്തങ്ങൾ,
റോഡപകടങ്ങൾ, മുങ്ങിമരണങ്ങൾ അങ്ങനെയങ്ങനെ കുറെ കാരണങ്ങളാൽ ഒരുപാട് പേരെ മരണം കൊണ്ടു പോകുന്നു. പ്രകൃതിയുടെ കലിതുള്ളൽ മൂലമുള്ള അത്യാഹിതങ്ങൾ ഒരു പരിധി വരെയും മറ്റുള്ളവ പൂർണ്ണമായും ഒന്നു മനസ്സുവെച്ചാൽ നമുക്ക് തടയാനാവും.

തദ്ദേശസ്ഥാപനങ്ങൾക്ക് ഈ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങൾ ഒന്ന് അടയാളപ്പെടുത്തിയാലെന്താ..?
ജനമൈത്രി പോലീസ്, അഗ്നി സുരക്ഷാ സേന പോലുള്ള വിദഗ്ദ വിഭാഗങ്ങളുടെ സഹായം തേടി ഒരു സുരക്ഷാ ഓഡിറ്റിംഗ് നടത്താൻ വിചാരിച്ചാൽ അവർക്ക് കഴിയില്ലേ...?
എന്നിട്ട് സുരക്ഷാ മുൻകരുതലുകൾ സ്ഥിരമായി ഏർപ്പെടുത്താനാവില്ലേ...?
തദ്ദേശ വാസികൾക്ക്  പരിശീലനം നൽകി
എല്ലാക്കൊല്ലവും ലാപ്സായിപ്പോയ്ക്കൊണ്ടിരിക്കുന്ന ഫണ്ട് കൊണ്ട് അവർക്ക് വേതനം നൽകി ഒരു സംരക്ഷണസേന ഉണ്ടാക്കിയാലെന്താണ്....? ദുര മൂത്ത് മണൽ വാരി നാമുണ്ടാക്കിയ നദികളിലെ കയങ്ങളെല്ലാം മറ്റിടങ്ങളിലെ മണൽ കൊണ്ടു തന്നെ മൂടി നദികളിലെ മൃത്യു ഗഹ്വരങ്ങളെല്ലാം ഇല്ലാതാക്കി അവയെ പഴയപോലെ സുരക്ഷിത സ്ഥലങ്ങളാക്കിക്കൂടേ...?
ആൾമറകളില്ലാത്ത കിണറുകൾക്കെല്ലാം ആൾമറകളുണ്ടാക്കിക്കൂടേ... ?
പാറമടകൾ അനാദികാലം വരെയെന്തിന് നിലനിർത്തണം, പാതി മൂടി മീൻ വളർത്തൽ കുളങ്ങളാക്കിക്കൂടേ...?

മരണത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടു പോകുന്ന കൗമാര യൗവ്വനങ്ങളെ നമുക്ക് രക്ഷിക്കണ്ടേ...?
അവരെയൊക്കെ നീന്തലറിയാവുന്നവരായി മാറ്റിക്കൂടേ....?
ഒരുപാട് ചോദ്യങ്ങൾ വീണ്ടും ബാക്കിയാവുന്നു...

ആ കുഞ്ഞുങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു ..

മുരളി തുമ്മാരുകുടിയുടെ "പഠിക്കാനുണ്ട് , ഒരുപാട് " എന്ന ലേഖനത്തിന്റെ അവസാന ഖണ്ഡികയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
(അതാണെന്നെയിങ്ങനെ ചിന്തിപ്പിച്ചത്. മുരളി സാറിന്റെ ഉൽകൃഷ്ട ചിന്തകൾക്ക് കൂപ്പുകൈ....)

ദുരന്തങ്ങളേ, വിട

ഇന്ന് നവമ്പർ 19.
റോഡ് അപകടങ്ങളിൽപ്പെട്ട് മൃതിയടഞ്ഞവരെ ലോകമെമ്പാടും അനുസ്മരിക്കുന്ന ദിനം.
ഈ അനുസ്മരണങ്ങളൊന്നും എത്തിച്ചേരാത്ത ഇടങ്ങളിലേക്ക് പിൻമടങ്ങിയ ഒട്ടേറെപ്പേരുണ്ട്.ഈ ഭൂമിയിൽ നമ്മെപ്പോലെ ശ്വസിച്ചും  ഉറങ്ങിയും ഉണർന്നും സ്വപ്നം കണ്ടും ജീവിച്ചിരുന്നവർ. ഒരു നിമിഷം കൊണ്ട് ഇല്ലാതായിപ്പോയവർ.

നിരത്തിലെ അപകടങ്ങൾ കുറെപ്പേരെ ദിനംതോറും മൃതിയുടെ കവാടം കടത്തിവിടുന്നു.കുറെപ്പേരെ ആജീവനാന്തം ശയ്യാവലംബികളാക്കുന്നു. കുറെയേറെ കുടുംബങ്ങളെ അനാഥമാക്കുന്നു.

റോഡപകടങ്ങളിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. റോഡിന്റെ പരിമിതികൾ, വാഹനത്തിന്റെ കുറ്റങ്ങൾ.... അങ്ങിനെയങ്ങനെ.
നിങ്ങൾക്കും വേറെ കുറെ കാരണങ്ങൾ ഇങ്ങനെ പറയാനുണ്ടാകും.പക്ഷെ  വിവേകപൂർവ്വം റോഡിൽ പെരുമാറുന്നതു വഴി ഇവയെയൊക്കെ നമുക്ക് മറികടക്കാവുന്നതാണ്.

പൊതിച്ചോർ കെട്ടിനടന്നും കഴുതപ്പുറത്തും കുതിരപ്പുറത്തും കയറിയും അവ കെട്ടിയ വണ്ടിയിൽ സഞ്ചരിച്ചും ജീവിച്ച ആ കാലത്തു നിന്നും വേഗത്തിൽ ആയാസരഹിതമായി ലക്ഷ്യത്തിലേക്കെത്തിച്ചേരുവാൻ നമ്മെ സഹായിച്ചവയാണ് വാഹനങ്ങൾ.ഒരു വാഹനവും അപകടകാരിയല്ല.
ദ്രാവകം അത് നിറക്കപ്പെടുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കുന്നു എന്നതുപോലെ വാഹനം അതോടിക്കപ്പെടുന്നയാളുടെ സ്വഭാവമനുസരിച്ച്‌ പ്രവർത്തിക്കുന്നു.നമുക്ക് നമ്മുടെ റോഡ് സംസ്കാരം മെച്ചപ്പെടുത്താം. റോഡിൽക്കാണുന്ന എല്ലാപ്പേരെയും തന്റെ മാതാപിതാക്കളായും  സഹോദരരായും കുഞ്ഞുങ്ങളായും കാണുന്ന സമീപനമാണ് നമുക്ക് വേണ്ടത്.അവരെ അപകടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ഇനി മുതൽ തന്റെ ഭാഗത്തു നിന്നുണ്ടാവില്ല എന്ന് നാം തീരുമാനിച്ചാൽ ഇനി ഈ അനുസ്മരണ ദിനങ്ങൾ ആചരിക്കേണ്ട ആവശ്യമേ ഉണ്ടാവില്ല.
ദുരന്തങ്ങൾ സംഭവിക്കാത്ത നിരത്തുകൾ സ്വപ്നം കണ്ടു കൊണ്ട്.....

സേവനവാരം

സേവനവാരം .......
ഒരോർമ്മക്കുറിപ്പ് .......

ഈ ഗാന്ധിജയന്തി ദിനത്തിൽ എനിക്കോർമ്മ വരുന്നത് സ്കൂൾ പഠനകാലത്തെ ആ കുറെ നല്ല ദിനങ്ങളാണ്.എന്റെ സമകാലീനരായ ഒരു കൂട്ടം ആളുകൾക്കു മാത്രം ഓർമ്മയിൽ വരുന്ന നാളുകൾ.
മഹാത്മജിയുടെ ആത്മാർപ്പണത്തിന്റെയും മാനവസേവയുടെയും ശുചിത്വത്തിന്റെയും സന്ദേശങ്ങൾ കുട്ടികൾക്കിടയിൽ വളർത്തുവാനുതകുന്ന ഒരു നല്ല പരിപാടിയായിരുന്നു ഒക്ടോബർ രണ്ടിന് തുടങ്ങി ഒരു വാരം നീണ്ടു നിന്നിരുന്ന അന്നത്തെ സേവനവാര മഹോൽസവം.

ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ എന്റെ ഏഴാം ക്ലാസ്സുകാലം.

അന്ന്,ഞാനുൾപ്പെടെ എല്ലാ കുട്ടികളും രാവിലെ തന്നെ കുളിച്ചൊരുങ്ങി പുസ്തക കെട്ടുകളുടെ ഭാരം കയ്യിലില്ലാതെ  സ്കൂളിലെത്തി.പകരം കൈകളിലുള്ളതാകട്ടെ ,വീട്ടിൽ നിന്നെടുത്ത തൂമ്പയും കുട്ടയും വെട്ടുകത്തിയും മറ്റും.
ചിലരുടെ കൈയ്യിലെ സഞ്ചിയിൽ അരിയും പലവ്യഞ്ജനങ്ങളും കപ്പയും തേങ്ങയും വീട്ടിൽ വിളഞ്ഞ മറ്റ് പച്ചക്കറികളും.എല്ലാം ഉച്ചഭക്ഷണത്തിനുള്ളതാണ്.

എല്ലാ കുട്ടികളും പല ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ പണികൾ തുടങ്ങുന്നു.ചെറിയ കുട്ടികൾക്ക് പുല്ലു പറിക്കൽ പോലുള്ള കുഞ്ഞുജോലികൾ.എന്നെപ്പോലുള്ള ഇടത്തരക്കാർക്ക് സ്കൂളിനുള്ളിലെ ചെറു നിർമ്മാണങ്ങളും പരിസര ശുചീകരണവും.എട്ടാം ക്ലാസ്സുമുതലുള്ള വലിയവർക്ക് പുറത്തു പോയി ആശുപത്രി , കവലകൾ, റോഡുകൾ എന്നിവ വൃത്തിയാക്കാനുള്ള ഭാഗ്യം കിട്ടി.
(അന്ന് പ്ലാസ്റ്റിക് കൂടുകളും കുപ്പികളുമില്ല.വീട്ടിലെ മാലിന്യം വഴിയിൽ കൊണ്ടെറിയുന്ന ഇന്നത്തെ പരിഷ്കൃത സമൂഹവും അന്നില്ല.അതിനാൽ തൊടാനറയ്ക്കുന്ന കൂമ്പാരങ്ങൾ അന്നില്ലായിരുന്നു.ഭാഗ്യം).

മഴക്കാലത്ത് പാദം മൂടി ചെളി വരുന്ന സ്കൂൾ മൈതാനത്തിലുള്ള കെട്ടിടത്തിന്റെ അരികിലൂടെ നടക്കുവാനായി മണ്ണിട്ടുയർത്തുകയായിരുന്നു ഞങ്ങളുടെ ദൗത്യം.
ഇടനേരത്ത് കടും കാപ്പിയും കപ്പ പുഴുങ്ങിയതും മുളകു പൊട്ടിച്ചതും കിട്ടി.  കോളാമ്പി മൈക്കിലൂടെ ചുറ്റിലും അലയടിക്കുന്ന ഗാനങ്ങൾ.

"ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല.... ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജൻമ ഗൃഹമല്ലോ..........."

ദേശാഭിമാനവും സംഘബോധവും ഒരു ചാലകശക്തിയായ് സിരകളിൽ നിറഞ്ഞ നിമിഷങ്ങൾ...
അതായിരുന്നു സേവനവാരം.
തോട്ടിപ്പണിയെടുത്ത് മറ്റുള്ളവർക്ക് അദ്ധ്വാനത്തിന്റെ മാതൃക കാട്ടിയ രാഷ്ട്രപിതാവിന് യോജിച്ച അനുസ്മരണമായിരുന്നു അത്.

മണ്ണിൽ തൊടാനറയ്ക്കുന്ന,തൂമ്പ പിടിയ്ക്കാനറിയാത്ത  എന്തു മാലിന്യവും വഴിയിൽ തള്ളാൻ മടിയില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചു വിടുന്ന ഇന്നത്തെ തല തിരിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചോർക്കുമ്പോൾ ആ കുറച്ച് ദിവസങ്ങളുടെ പ്രസക്തി ഓർത്തു പോകുന്നു.
പക്ഷെ,എന്തെന്നറിയില്ല ഒന്നോ രണ്ടോ കൊല്ലമേ ഇതൊക്കെ നടന്നുള്ളൂ.
എല്ലാ അർത്ഥപൂർണ്ണങ്ങളായ പരിപാടികളെയും പോലെ ആരംഭത്തിൽ തന്നെ അസ്തമിച്ചു പോയി ഇതും.

മഹാത്മാവേ,
പ്രകടനപരങ്ങളായ കുറെയേറെ അനുഷ്ഠാനങ്ങളിലൂടെ ഞങ്ങൾ ഇനിയും അങ്ങയുടെ ജന്മദിനം ആഘോഷിച്ചു കൊള്ളാം...
ഉറപ്പ്

ഓണമേ വിട

ഓണമേ വിട
.............................................

ഓണത്തിന്റെ ആരവങ്ങൾ ഒടുങ്ങിത്തുടങ്ങി. പൂക്കളങ്ങളിൽ വിതറിയ വർണ്ണപ്പൂവുകളും വാടിത്തുടങ്ങുന്നു.
അകത്ത് മിനി സ്ക്രീനിൽ ഓണപ്പരിപാടികളും പുറത്ത് ക്ലബ്ബോണാഘോഷങ്ങളും അരങ്ങേറിക്കൊണ്ടേയിരിക്കുന്നു.
അങ്ങനെയൊരു രണ്ടുനാൾ കൂടി.......

മാവേലി തന്റെ പ്രവാസലോകത്തിലേക്കുള്ള മടക്കയാത്രയിലായിരിക്കാം ഇപ്പോൾ.
നമുക്കും ആധികളിലേക്കും വ്യാധികളിലേക്കും പിൻമടങ്ങുവാനുള്ള സമയമായി.
കള്ളത്തരങ്ങളും പൊളിവചനങ്ങളും കേൾക്കുവാനും കള്ളപ്പറയും ചെറുനാഴിയുമൊരുക്കുവാനുമുള്ള സമയം  വൈകിയിരിക്കുന്നു.
ഇനി നമുക്ക്  പ്ലാസ്റ്റിക്ക് കൂടുകളും കുപ്പികളും മലിനവസ്തുക്കളും കൊണ്ട് പാതയോരത്ത്  പൂക്കളങ്ങളൊരുക്കാം... അങ്ങനെയൊരു മുന്നൂറ്റി അറുപത്തിനാലു ദിനം കൂടി ......
വീണ്ടുമൊരു തിരുവോണം.......

ഒരിക്കൽ കൂടി ഓണമാഘോഷിക്കാനുള്ള അവസരം നൽകിയതിന് ജഗത്പിതാവിന് നന്ദി.

മാണിക്കൻ

മാണിക്കൻ
........
വളർത്തുമൃഗങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ കരുതി അവരെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നതെല്ലാം മാറിയിരിക്കുന്നു. ഭൂമിയുടെ അവകാശികളായി, നമ്മോടൊപ്പം ജീവിച്ച് മരിക്കാൻ അവകാശമുള്ള അവർ ഉപയോഗം കഴിഞ്ഞാൽ ഉപേക്ഷിക്കേണ്ട ഉപഭോഗവസ്തു മാത്രമായി കരുതപ്പെടുന്ന ഇക്കാലത്ത് മലയാള  കഥാസാഹിത്യത്തിലെ അമ്മയായിരുന്ന  ലളിതാംബിക അന്തർജനത്തിന്റെ ഈ കഥ പ്രസക്തമാകുന്നു. പണ്ട് സ്കൂളിൽ മലയാള പാഠാവലിയിലെ ഒരു പാഠമായിരുന്നു "മാണിക്കൻ". അന്ന് കണ്ണീരണിയാതെ വായിച്ചു തീർക്കാൻ കഴിയാതിരുന്ന മാണിക്കൻ എന്ന കാളയുടെ കഥ കരുണ, ദീനാനുകമ്പ, സഹജീവി സ്നേഹം, അഹിംസ എന്നീ സദ്ഗുണങ്ങൾ കുഞ്ഞു മനസ്സുകളിൽ വേരോടിക്കുവാൻ എത്രയോ സഹായിച്ചിരുന്നു. എൺപതുകളിൽ സ്കൂളിൽ പഠിച്ചിരുന്നവർ ഈ കഥ ഒരിക്കലെങ്കിലും വായിച്ചിരിക്കാം.

തന്റെ പുലമാടത്തിലേക്ക് ജൻമിയുടെ വീട്ടിൽ നിന്നും  കൊണ്ടുവന്ന മാണിക്കൻ എന്ന കാളക്കുട്ടനെ കറമ്പനും മകൻ അഴകനും മകൾ നീലിയും ഓമനിച്ചു വളർത്തി. അവരുടെ സ്നേഹവാത്സല്യങ്ങളേറ്റ് വളർന്ന അവൻ ഒരു ഒത്ത ഉഴവുകാളയായി. ആരുടെ കാളയെക്കാളും അഴകുറ്റ മാണിക്കനെക്കണ്ട് അസൂയ മൂത്ത അഴകന്റെ കൂട്ടുകാരനായ ചോതിയുടെയും മറ്റ് പണിക്കാരുടെയും ഏഷണി കേട്ട യജമാനൻ മാണിക്കനെ ബലമായി പിടിച്ചു കൊണ്ടുപോയി ഏതോ വണ്ടിക്കാരനു വിറ്റു.

കാലങ്ങൾക്കു ശേഷം, ജീവിത പ്രാരാബ്ധ നിവൃത്തിക്കായി കൂപ്പുപണിയ്ക്ക് പോയ അഴകൻ  കഷ്ടപ്പെട്ട് സമ്പാദിച്ച ഇത്തിരി കാശുമായി തിരിച്ചു വരും വഴി രാത്രിയിൽ കൊക്കയിൽ വീണു കിടന്ന കാളവണ്ടിയിലെ വണ്ടിക്കാരനെയും കൊമ്പും കാലുമൊടിഞ്ഞ കാളയെയും രക്ഷപെടുത്തുന്നു. അർദ്ധ വെളിച്ചത്തിൽ ആ വയസ്സൻ കാളയുടെ കഴുത്തിനു കീഴിലെ നേർത്ത പുള്ളി കണ്ട് തന്റെ കളിത്തോഴനെ തിരിച്ചറിഞ്ഞ അഴകൻ വണ്ടിക്കാരന്റെ വാക്കുകൾ ഞെട്ടലോടെ കേട്ടു.
"പാവം മാണിക്കൻ, ഒത്ത കാളയായിരുന്നു.എത്ര വലിയ ഭാരവുംവലിക്കും. എന്തു ചെയ്യാൻ, ഇനി ഇറച്ചിക്കല്ലേ കൊള്ളൂ"
തന്റെ മാണിക്കനെ അറക്കാൻ കൊടുക്കുകയോ. അഴകനത് ചിന്തിക്കാനാവില്ല.
പണിയെടുത്ത് മിച്ചം വെച്ച നാലര രൂപയ്ക്ക് കാലും കൊമ്പുമൊടിഞ്ഞ മാണിക്കനെ വാങ്ങി മുടന്തി മുടന്തി നടത്തി  വെറും വെള്ളം കലത്തിൽ തിളക്കുന്ന കുടിലിലേക്ക് ,വിശന്ന വയറുകളുമായി പാവാടത്തുണിയും പയവും മുട്ടായിയും കാത്തിരുന്ന മക്കൾക്കു മുൻപിലേക്കെത്തുന്നു.
ഇതാണാ കഥയുടെ ചുരുക്കം.

സ്കൂളിൽ പഠിച്ച
"മാണിക്കനെ"യും ബഷീറിന്റെ  "ഭൂമിയുടെ അവകാശികളെ"യും പത്മനാഭന്റെ "ശേഖൂട്ടി "യെയും പോലുള്ള കഥകളും
"ലോകമേ തറവാട്, നമുക്കീച്ചെടികളും, പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ" എന്ന വള്ളത്തോൾ വരികളും അവ പഠിപ്പിച്ച അധ്യാപകരും
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചപ്പോഴും, അരണയെയും ഓന്തിനെയും കല്ലെറിഞ്ഞപ്പോഴും അരുതെന്ന് വിലക്കിയ മാതാപിതാക്കളുമാണ്  പ്രാണികളെപ്പോലും സഹജീവികളായി കാണാനും ഹിംസ പാപമാണെന്നും എത്രയോ പേരെ  പഠിപ്പിച്ചത്.
ഇന്നോ...?
വാഷ്ബേസിനിൽ കാണുന്ന എറുമ്പുകളെപ്പോലും കയറ്റി വിട്ടതിനു ശേഷം മാത്രം കൈകഴുകാൻ ഇന്നുമെന്നെ പ്രേരിപ്പിക്കുന്ന, സംസ്ക്കാര സമ്പന്നമായിരുന്ന ആ പഴയ കാലത്തിന് പ്രണാമം.

രാജേഷ് ചന്ദ്രന്റെ മാതൃക

നമ്മുടെ കുട്ടികൾ വഴിയിലുണ്ട്, ശ്രദ്ധിക്കണേ

ഇന്നലെ വഴിയിൽ വെച്ചു കണ്ട ഒരു കാറിന്റെ പിന്നിലെ ഗ്ലാസിൽ കണ്ട സ്റ്റിക്കർ. അന്വേഷിച്ചപ്പോൾ കാറുടമയായ കോട്ടയംകാരൻ ശ്രീ.രാജേഷ് ചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരൻ വിദേശത്തു നിന്നും കൊണ്ടുവന്നതാണ്,അവിടെ സ്കൂൾ തുറക്കുമ്പോൾ എല്ലാ വാഹനത്തിലും ഇത് നിർബന്ധമായും പതിക്കണമത്രേ. അനുകരണനീയമായ ഒന്ന്. ഇവിടെ അത് സ്വന്തം വാഹനത്തിൽ പതിപ്പിക്കാൻ തോന്നിയ ശ്രീ.രാജേഷ് ചന്ദ്രന് കയ്യടി...

എല്ലാവരും സൂക്ഷിച്ചു വാഹനമോടിക്കണേ....
നമ്മുടെ കുഞ്ഞുങ്ങൾ വഴിയിലുണ്ട്. അവർ അപക്വരാണ്. നമ്മെപ്പോലെ വഴിയിൽ പതിയിരിക്കുന്ന വിപത്തുകളെക്കുറിച്ച് ബോധമില്ലാത്തവരും അവയെ നേരിടുവാൻ പ്രായോഗിക പരിചയമില്ലാത്തവരുമാണ്. നമ്മളവർക്ക് അതിനുള്ള പരിശീലനം നൽകുന്നുമില്ല. കുട്ടികൾ ചിത്രശലഭങ്ങളെപ്പോലെ റോഡിൽ തുള്ളിക്കളിച്ചേക്കാം. നമ്മളാണ് ശ്രദ്ധിക്കേണ്ടത്.
ഒരു കുഞ്ഞിനും ഇക്കൊല്ലം റോഡിൽ അപകടമുണ്ടാകാതിരിക്കട്ടെ..

റൗണ്ട് എബൗട്ടുകൾ

റൗണ്ട് എബൗട്ടുകൾ

ഡ്രൈവിംഗ് ആയാസരഹിതമാക്കുവാനായി ആസൂത്രണം ചെയ്ത് നിർമ്മിച്ചവയാണ് റൗണ്ട് എബൗട്ടുകൾ.അവിടെ ക്രമമില്ലാതെ പെരുമാറുന്നതുവഴി ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് നാം ചെയ്തു വരുന്നത്. ജംഗ്ഷനുകളിലാകട്ടെ, വേഗത കുറയ്ക്കാതെ അല്ലെങ്കിൽ വേഗത വർദ്ധിപ്പിച്ച് മറ്റ് വാഹനങ്ങളെയും യാത്രക്കാരെയും ഒട്ടും പരിഗണിക്കാതെ ഓടിച്ചു പോകുന്നു.

റൗണ്ട്എബൗട്ടുകളിലും റോഡ് ഇന്റർസെക്ഷൻ, ജംഗ്ഷൻ,പെഡസ്ട്രിയൻ ക്രോസിംഗ്,റോഡ് കോർണറുകൾ എന്നിവിടങ്ങളിലും നിയമാനുസരണം പെരുമാറേണ്ടതെങ്ങിനെയെന്നാണ് ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 9 ലും 10 ലും പ്രതിപാദിക്കുന്നത്.
..........................................................
ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 9.

ഒരു ഇന്റർസെക്ഷനിൽ ഡ്രൈവർ എടുക്കേണ്ട മുൻകരുതലുകൾ.....

1.ഒരു റോഡ് ഇന്റർസെക്ഷൻ, ജംഗ്ഷൻ,പെഡസ്ട്രിയൻ ക്രോസിംഗ്,റോഡ് കോർണറുകൾ എന്നിവയെ സമീപിക്കുമ്പോൾ ഡ്രൈവർ  തന്റെ വാഹനത്തിന്റെ വേഗത നിർബന്ധമായും കുറയ്ക്കേണ്ടതാണ്.
കൂടാതെ അവിടേയ്ക്ക് പ്രവേശിക്കുന്നതുമൂലം ഇന്റർസെക്ഷനിലോ ജംഗ്ഷനിലോ പെഡസ്ട്രിയൻ ക്രോസിംഗിലോ റോഡ് കോർണറിലോ നിലവിൽ ഉള്ളതും അവിടേയ്ക്ക് പ്രവേശിക്കുന്നതുമായ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമുണ്ടാകാൻ ഇടയുള്ള പക്ഷം അങ്ങോട്ടേയ്ക്ക്  പ്രവേശിക്കുവാൻ പാടുള്ളതല്ല.

2.ഇന്റർസെക്ഷനുകളിലും ജംഗ്ഷനുകളിലും വലതു വശത്തു നിന്നും വരുന്ന വാഹനങ്ങൾക്കായിരിക്കും മുൻഗണന.

(ഈ നിയമം  താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ബാധകമല്ലാത്തതാകുന്നു..

(a) ട്രാഫിക് ഉദ്യോഗസ്ഥനാലോ, ട്രാഫിക് ലൈറ്റു കൊണ്ടോ, ട്രാഫിക് അടയാളം കൊണ്ടോ നിയന്ത്രിക്കപ്പെടുന്ന ഇന്റർസെക്ഷനുകളിലും ജംഗ്ഷനുകളിലും.

(b) വാഹനം ഒരു അപ്രധാന റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ )

3. ഒരു ഇന്റർസെക്ഷനിൽ ഗതാഗതം നിശ്ചലമായിരിക്കുന്ന അവസ്ഥയിൽ, അതൊരു മെയിൻ റോഡാണെന്നിരുന്നാലും, അല്ലെങ്കിൽ അവിടേയ്ക്ക് പ്രവേശിക്കുവാനുള്ള അനുകൂല സിഗ്നൽ ഉണ്ടെന്നിരുന്നാലും ആ ഇന്റർസെക്ഷനിലേക്ക് അപ്പോൾ പ്രവേശിക്കുവാൻ പാടുള്ളതല്ല.

..........................................................
ഡ്രൈവിംഗ് റഗുലേഷൻ
നമ്പർ 10.

റൗണ്ട് എബൗട്ടുകളിൽ ഡ്രൈവർ എടുക്കേണ്ട മുൻകരുതലുകൾ.....

1.റൗണ്ട് എബൗട്ടുകളിലേക്ക് പ്രവേശിക്കുമ്പോൾ, നിലവിൽ അവിടെയുള്ള വാഹനങ്ങൾക്കായിരിക്കും മുൻഗണനയും വഴിക്കുള്ള അവകാശവും.

2.റൗണ്ട് എബൗട്ടുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അവയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള ലെയിൻ തന്നെ തിരഞ്ഞെടുക്കേണ്ടതാണ്.

3.റൗണ്ട് എബൗട്ടിനുള്ളിൽ വെച്ച് ലെയിൻ മാറുന്നുണ്ടെങ്കിൽ ഡ്രൈവർ  ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കേണ്ടതാണ്.

4.റൗണ്ട് എബൗട്ടിൽനിന്നും പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഇടത്തോട്ട് തിരിയുമ്പോൾ നിയമാനുസരണം പിന്തുടരേണ്ട രീതി പാലിക്കേണ്ടതാണ്.

ഇടവപ്പാതി മഴ

ഇടവപ്പാതി

ഇടവമാസം പാതിയായി.വെള്ളമില്ലായ്മയുടെ ദുരന്തങ്ങളിൽ നിന്നും നമുക്ക് മോചനം നൽകി ഇടവപ്പാതി മഴയുമെത്തി.സ്കൂൾ തുറപ്പിന് പണ്ടും കണിശമായി പ്രവേശനോൽസവം പോലെ എത്തിയിരുന്ന ഇടവപ്പാതിമഴ കേരളീയജീവിതത്തിന്റെ ഭാഗമായിരുന്നു , ഒരു കാലത്ത്.

ഇടവപ്പാതിയെന്ന് കേൾക്കുമ്പോൾ പി. ഭാസ്കരൻ മാഷ് ആരണ്യകാണ്ഡം സിനിമയ്ക്ക് വേണ്ടിയെഴുതിയ ആ മനോഹരഗാനമാണ് മനസ്സിലേക്കെത്തുന്നത്. കേട്ടാലും കേട്ടാലും മതിവരാത്ത ഒന്ന്. 

പഴയ വഴിത്താരയിലൂടെ നടന്നുവരുന്ന ഗായകൻ തന്റെ ഗതകാല ജീവിത രംഗങ്ങളിലേക്ക് എത്തിച്ചേരുന്നു. ഒന്ന് കേട്ടു നോക്കൂ....

"ഈ വഴിയും ഈ മരത്തണലും പൂവണിമരതകപ്പുൽമെത്തയും കല്പനയെ പുറകോട്ട് വിളിക്കുന്നു, കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു.
ഇടവപ്പാതിയിൽ കുടയില്ലാതെ ഇലഞ്ഞിമരച്ചോട്ടിലിരുന്നു നമ്മൾ, പണ്ടിരുന്നു നമ്മൾ.
കുടവുമായ് വന്ന വർഷമേഘസുന്ദരി,കുളിപ്പിച്ചു നമ്മെ  കുളിപ്പിച്ചു.
                    ( ഈ വഴിയും .....)
പറന്നു വന്ന പവമാനൻ നമ്മെ പനിനീർ ധാരയാൽ പൂജിച്ചു, നമ്മെ പൂജിച്ചു.
കുളിരകറ്റാൻ നിന്റെ കൊച്ചുധാവണിയെ കുടയായ് മാറ്റി നമ്മളുരുമ്മി നിന്നു,നമ്മൾ ഉരുമ്മി നിന്നു."
                  ( ഈ വഴിയും .....)
ഇലഞ്ഞിമരച്ചുവട്, ധാവണിത്തുമ്പ് അങ്ങനെ കുറെ പഴയകാല കേരളീയ ജീവിത ബിംബങ്ങൾ പ്രണയത്തിന്റെ ഇഴചേർത്ത്,മഴയുടെ പശ്‌ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ഭാസ്കരൻ മാഷിന്റെ പൊൻതൂലികയ്ക്ക് പ്രണാമമർപ്പിച്ചു കൊണ്ട് ഇക്കൊല്ലവും ആ വർഷമേഘസുന്ദരി നിറകുടവുമായി എത്തിച്ചേരട്ടെ എന്ന്  പ്രാർത്ഥിക്കുന്നു..
എല്ലാവർക്കും ഇടവപ്പാതി ആശംസകൾ..

കൂടെ വിദ്യാലയങ്ങളിലേക്ക് ഉൽസാഹത്തോടെ പോകുവാനൊരുങ്ങുന്ന കൊച്ചു കൂട്ടുകാർക്കും അധ്യാപക സോദരങ്ങൾക്കും ആശംസകൾ.....
ഈ വർഷവും വിജയം നിങ്ങളുടേതാകട്ടെ......

പിറന്നാൾ

പിറന്നാൾ ആശംസകൾ നേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. സത്യത്തിൽ ധനുമാസത്തിലെ വിശാഖം നാളിലാണ് എന്റെ ജനനം. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഡിസംബർ 31 രാത്രി. പക്ഷെ സ്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ അധ്യാപകനായിരുന്ന അച്ഛൻ മെയ് 30 എന്റെ ജനനത്തിയതിയായി  ഔദ്യോഗികമായി  പ്രഖ്യാപിച്ചു.ജൂൺ ഒന്നിന് അഞ്ച് വയസ്സ് തികയണമല്ലോ.
ദിവസം ഏതുമാകട്ടെ,
ജന്മദിനങ്ങളോരോന്നും ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളാണല്ലോ.നാം യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന ഒന്ന്.അയ്യപ്പപ്പണിക്കർ പാടിയതുപോലെ
"കൊഴിയുന്നു കരിയിലകൾ,നാഴിക വിനാഴികകൾ,കഴിയുന്നു നിറമുള്ള കാലം"
എന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്ന്.
ആശംസകൾക്ക് വീണ്ടും നന്ദി, പ്രിയരേ

മാമ്പഴക്കാലം

മാമ്പഴക്കാലം...
മദ്ധ്യവേനലവധിക്കാലം.

ഇന്ന്, നമ്മുടെ നാട്ടിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം നിറയെ ഉണ്ണിമാങ്ങകളും കണ്ണിമാങ്ങകളും പിന്നെ മാമ്പഴങ്ങളുമായി
വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും കുലകെട്ടി കായ്ച്ചു നിൽക്കുന്ന എത്രയോ മാവുകളാണ്.
എത്ര മനോഹരമായ കാഴ്ച.
നിറഫലങ്ങളുമായി നിലകൊള്ളുന്ന ഈ വൃക്ഷ ശ്രേഷ്ഠൻമാരെ കാണുമ്പോൾ  എന്റെ പഴയ മദ്ധ്യവേനലവധിക്കാലങ്ങൾ ഓർമ്മ വന്നു പോകുന്നു.

പണ്ട്,വലിയ അവധിയെന്ന് വിശേഷിപ്പിച്ചിരുന്ന മദ്ധ്യവേനലവധിക്കാലമെന്നു പറയുന്നത് ഒരു മാമ്പഴക്കാലം തന്നെയായിരുന്നല്ലോ. തികച്ചും നാടൻമാരായ മാവുകളെക്കൊണ്ടു നിറഞ്ഞതായിരുന്നു നമ്മുടെ ഓരോ തൊടിയും, വളപ്പും.ഒട്ടുമാവുകൾ ഒട്ടുമില്ലായെന്നുതന്നെ പറയാം.എല്ലാവരും ആകാശം തൊട്ടു നിൽക്കുന്ന പടുകൂറ്റൻമാർ.

കുട്ടികളും ഇന്നത്തെപ്പോലെ  ഒട്ടുജാതികളല്ലാത്ത നല്ല നാടൻമാർ.ദൃഢമായ ചുമലുകളുള്ളവർ.  മാങ്ങാച്ചുന കൊണ്ട് കറ പിടിച്ച ചുണ്ടുകളും കവിളുകളുമായി
"വൈ'' എന്ന ഇംഗ്ലീഷക്ഷരത്തെ പോലെ ചെരിഞ്ഞു നിന്ന് അവർ കല്ലുകളും "കൊഴി"ക്കമ്പുകളും ആകാശത്തേക്ക് ശക്തമായി പായിച്ചു കൊണ്ടിരുന്നു. അങ്ങുയരത്തിൽ, മരക്കൊമ്പുകൾക്കിടയിലൂടെ കാണുന്ന ഒറ്റ ഞെട്ടിലെ ഒറ്റമാങ്ങയെ വരെ അർജുനനെപ്പോലെ ഭേദിച്ചിരുന്ന ആ ഉന്നക്കാർ ഒരു മാവുകളെയും ഇന്നത്തെപ്പോലെ  അഹങ്കാരത്തോടെ നിലകൊള്ളാൻ അനുവദിച്ചിരുന്നില്ല. ഒരു മാവും ആരുടെയും സ്വന്തമായിരുന്നില്ല. എല്ലാവരുടെയുമായിരുന്നു. പകലറുതിയാകുമ്പോൾ മാവിൻ ചുവടുകൾ കല്ലുകളും കൊഴികളും  മാവിലകളും ചെറു മാങ്കമ്പുകളും കടിച്ചീമ്പിയ മാങ്ങയണ്ടികളും കൊണ്ട് അലംകൃതമാകും.
പാവം മാവുകൾ.
ഓരോ ദിവസവും അവർക്ക് മാങ്ങകൾ നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു.
ഒരു പക്ഷെ,ആ മാവുകളും തങ്ങളുടെ ശിഖര ഭാരം കുറയ്ക്കാൻ, കുട്ടികളെ വിരുന്നൂട്ടാൻ രാവിലെ മുതൽ കാത്തിരുന്നിരിക്കണം.
ആർക്കറിയാം.

ഇതു പോലെ,ഓരോ പറമ്പിലുമുണ്ടായിരുന്ന  മാകന്ദമരങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്നത്തെ എല്ലാ ബാല്യകൗമാരങ്ങളുടെയും പകലുകൾ കടന്നു പോയിരുന്നത്.
എന്റെയും ........

ഏറ്റുമാനൂരെന്ന ഗ്രാമത്തിലായിരുന്നു എന്റെ ബാല്യകൗമാരകാലം കഴിച്ചുകൂട്ടിയത്.വലിയൊരു പറമ്പിലെ വാടകവീട്.നിറയെ വൃക്ഷങ്ങൾ.
പത്തോളം മാവുകൾ. കിളിച്ചുണ്ടൻ,മൂവാണ്ടൻ,പഴുത്താലും പുളിരസം കൈവിട്ടു കളയാത്ത പഴങ്ങൾ തന്ന പുളിഞ്ചൻ മാവ്,കർപ്പൂര മാവ്, നിലയട്ടയുടെ മണം പ്രസരിപ്പിച്ചിരുന്ന പഴമുള്ള അട്ടഊച്ചി മാവ്, പിന്നെ വ്യത്യസ്തമായ പഴങ്ങൾ തന്നു കൊണ്ടിരുന്ന കുറെ പേരില്ലാ മാവുകളും.....

പറമ്പിന്റെ ഒത്ത നടുവിലായി നിലകൊണ്ടിരുന്ന ആ പടുകൂറ്റൻ മാവിന്റെ ചുവടായിരുന്നു എല്ലാവരുടെയും സംഗമ സ്ഥലം.രാവിലെ വരുമ്പോൾ എല്ലാ മാവിൻ മരങ്ങളുടെയും ചുവട്ടിലായി രാത്രി വീണ് കിടന്നുറങ്ങുന്ന മാമ്പഴങ്ങൾ ആദ്യം വരുന്നവർ പെറുക്കിക്കൂട്ടും. അതും ,എറിഞ്ഞിടുന്ന പച്ചമാങ്ങകളും, പിന്നെയിടയ്ക്കിടെ മുത്തശ്ശിമാവുകൾ തന്നുകൊണ്ടിരുന്ന മാമ്പഴങ്ങളും ഭക്ഷണമാക്കിയായിരുന്നു വൈകുന്നേരം വരെ നീളുന്ന വിവിധ കളികൾ അരങ്ങേറിയിരുന്നത്.

കൊത്തങ്കല്ലുകളി,കളം വരച്ചു ഒരു പരന്ന കൽക്കഷണം കാൽ കൊണ്ട് തെറിപ്പിച്ചുള്ള കക്കുകളി, ഈർക്കിലിക്കഷണങ്ങൾ വിടർത്തിയെറിഞ്ഞ് അതോരോന്നും അനങ്ങാതെ പെറുക്കിയെടുക്കുന്ന ഈർക്കിലിക്കളി,
ഗോലികളി,സാറ്റ്, കുട്ടിയും കോലും, കുഴിപ്പന്ത്,നാടൻ പന്ത് അങ്ങനെയങ്ങനെ എന്തെല്ലാം കളികൾ.
തീരാത്ത കളി ദിനങ്ങൾ.
"ഒന്ന്,രണ്ട്,മൂന്ന്......... നൂറ് " എന്നെണ്ണി "ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റ്, സാറ്റു മരത്തിന്റെ ചുവട്ടിൽ ഒളിക്കാൻ പാടില്ല" എന്ന രണ്ട് കണ്ടീഷനുകളും ചൊല്ലി ഒളിച്ചവരെത്തിരഞ്ഞു നടന്ന ആ സാറ്റുകളി മഹോൽസവങ്ങളിൽ സാറ്റു മരമായും ഒളിമരങ്ങളായും നമ്മോടൊപ്പം കളിച്ചുനിന്ന മാവുകൾ.....
മധുരിക്കുന്ന ഓർമ്മകൾ....

വർഷങ്ങൾക്കു ശേഷം ,ആ വഴി പോയപ്പോൾ പഴയ കളിത്തട്ടകത്തിൽ കയറി.
ആ വാടക വീട് പൊളിച്ചു പോയിരിക്കുന്നു. പുരയിടമദ്ധ്യത്തിലെ ആ പഴയ സാറ്റു മരം മാത്രം കൂട്ടുകാരെയെല്ലാം നഷ്ടപ്പെട്ട്,കാലത്തെ അതിജീവിച്ച്‌ ഇന്നും നിലനിൽക്കുന്നു. .....
ആരെയോ കാത്ത്,
ഏകാകിയായി........