Monday, 16 May 2016

നെൽകൃഷി, ഓർമ്മകൾ

കൊയ്ത്തുത്സവത്തിന്റെ ചിത്രങ്ങൾ മനോഹരം. അവ ഒരു കാർഷിക സംസ്കൃതിയുടെയും കൂട്ടായ്മയുടെയും ഓർമ്മകളുണർത്തുന്നു. കാർഷികോൽസവമായ വിഷു വരാനിരിക്കെ ഞാനൊരു പഴയ കാലത്തേയ്ക്ക് മടങ്ങിപ്പോയി.
ചെറുപ്പത്തിൽ എന്റെ വീട്ടിലും ,ഉണ്ടായിരുന്ന ഒരു തുണ്ട് കണ്ടത്തിൽ കൃഷി നടത്തിയതിന്റെയും ആ പുഴുങ്ങിയ നെല്ലിന്റെ മദിപ്പിക്കുന്ന ഗന്ധവും ഓർക്കുന്നു. നെല്ലു കുത്തിക്കാൻ പോയതിന്റെയും മില്ലിൽ നിന്നും തവിടു വാരിക്കൊണ്ടുവന്നത് ശർക്കര കൂട്ടി അമ്മ  ഉരുളയാക്കി തന്നതും മറക്കാൻ കഴിയുന്നില്ല. ഉമി കൊണ്ടുവന്ന് കരിച്ച് പല്ലുതേച്ചു. വർഷം പകുതി ആ അരി വെച്ച് അന്നമുണ്ടു.
ഇന്നാ ഭൂമി കൃഷിയോഗ്യമല്ലാതെ മാറി.
തായന്നൂർ പാടശേഖരത്തിന്റെ മേൽ ചിത്രങ്ങൾ ആ നല്ല കാലത്തിന്റെ ഓർമ്മകൾ ഉണർത്തി.

Sunday, 15 May 2016

ഫാദർ.പീറ്റർ പുളിവേലിൽ, ഒരോർമ്മക്കുറിപ്പ്

പീറ്റർ പുളിവേലിലച്ചന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആ പ്രീഡിഗ്രിക്കാലത്തെ ഒന്നോർക്കട്ടെ....

പീറ്ററച്ചൻ ഒന്നാം വർഷത്തിലെ Prose ആണ് പഠിപ്പിച്ചിരുന്നത് എന്നു തോന്നുന്നു.patterns of English proses (അതോ .....modern prose ആണോ) എന്നോ മറ്റോ പേരുള്ള ഒരു ഇംഗ്ലീഷ് പാഠപുസ്തകമായിരുന്നു പീറ്ററച്ചൻ പഠിപ്പിക്കുവാൻ ശ്രമിച്ചിരുന്നത്. (ശ്രമിച്ചിരുന്നത് എന്ന പ്രയോഗം എന്നെക്കുറിച്ചു മാത്രമാണ്, നിങ്ങളെക്കുറിച്ചല്ല) കേരളത്തിലെ തന്നെ തോൽവിയ്ക്ക് പേരുകേട്ട ഒരു മലയാളം മീഡിയം സർക്കാർ സ്കൂളിൽ നിന്നും പുറത്തു വന്നതുകൊണ്ട് എനിയ്ക്കതൊന്നും ദഹിച്ചിരുന്നില്ല എന്നതാണ് സത്യം.

ആകെ ആ പുസ്തകത്തിൽ നിന്ന് ഇപ്പോൾ എനിക്ക് ഓർമ്മയുള്ളതാകട്ടെ Excruciating എന്ന വാക്ക് മാത്രമാണ്. പ്രിൻസിപ്പാൾ നെസ്തോറച്ചൻ ഒരു ദിവസം ക്ലാസിൽ വന്ന് മേൽപ്പറഞ്ഞ പുസ്തകം പഠിപ്പിച്ചപ്പോൾ മേൽപ്പടി വാക്ക്  Oxford മൊഴിയിൽ എന്നെക്കൊണ്ട് ഉച്ചരിപ്പിക്കാൻ അച്ചൻ ശ്രമിക്കുകയും ഞാൻ തുടർച്ചയായി ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
അച്ചൻ എന്റെ ചെവിക്ക് പിടിച്ചു തിരിച്ചു.
ക്ലാസ്സിലാകെ കൂട്ടച്ചിരി മുഴങ്ങി.
ഇംഗ്ലിഷ് പോലും മലയാളത്തിൽ പഠിപ്പിച്ചിരുന്ന സർക്കാർ സ്കൂൾ ഉൽപ്പന്നമായ എനിക്കുണ്ടോ oxford ശൈലി വഴങ്ങുന്നു.

പിന്നെ നാൾക്ക് നാൾ ക്ലാസ്സിൽ കയറുന്ന ശീലം കുറഞ്ഞു കുറഞ്ഞു വന്നു. patterns of....... എന്ന കിതാബ് കൺസഷൻ കിട്ടാനുള്ള ഒരു വസ്തു മാത്രമായി മാറി.
പതിയെ "ക്ലാസിൽ കയറാതെ പഠിക്കുക" എന്ന പുതിയ ഒരു പഠന സമ്പ്രദായവും സ്വന്തമായി വികസിപ്പിച്ചു നടപ്പാക്കി.
186 എന്ന എന്റെ നമ്പരാകട്ടെ പലർക്കും ചൊല്ലുവാനായി കടം കൊടുത്തു. ആ പുതിയ ജീവിതത്തിൽ പിന്നെ പീറ്ററച്ചനെ കാണുക കോളജ് ഇടനാഴികളിൽ വെച്ച് വല്ലപ്പോഴും മാത്രമായി.
എങ്കിലും അച്ചന്റെ ആ ഉജ്ജ്വലരൂപം ഇന്നും എന്റെ ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു. ഇരുവശത്തേക്കും മെടഞ്ഞിട്ട ലേശം ചുരുണ്ട നീണ്ട മുടി.
കറുത്തിരുണ്ട താടി.
വെളുത്ത ളോഹയിലൊളിപ്പിച്ച ഒരു അത് ലറ്റിന്റെ പോലെ കരുത്തുറ്റ ദീർഘകായം.
ഒരു തേജോമയരൂപം....
പ്രിയ ഗുരോ ....
പ്രണാമം...

മുപ്പത് വർഷത്തിനിപ്പുറം

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ചെറു പര്യടനം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ നിലനിന്നിരുന്ന കാഞ്ഞങ്ങാട് ചിത്രങ്ങൾക്ക് മങ്ങലേറ്റു എന്ന് പറയാതെ വയ്യ.

 നമ്മൾ പണ്ട് ജീവിച്ചിരുന്ന കാലത്ത് എത്ര ചലനാത്മകമായിരുന്നു അവിടം.
ഇപ്പോഴാകട്ടെ ശവപ്പറമ്പ് പോലെ തീരെ വിജനം. വെള്ളപൂശാത്ത കുഴിമാടങ്ങൾ പോലെ നമ്മൾ ഓടിയോടി നടന്നിരുന്ന  വാസസ്ഥാനങ്ങൾ.
ഞങ്ങളുടെ തൊഴുത്ത് ഇന്ന് അക്ഷരാർത്ഥത്തിൽ കാലിത്തൊഴുത്ത് പോലായി. ഒരു തെരുവ് നായ അകത്ത് കയറാൻ ശ്രമിച്ച എന്നെ അകത്തു കേറുന്നതിൽ നിന്നും കുരച്ചകറ്റി .

ബോട്ട് അതു പോലെയുണ്ട്.
മെസ് ഹാൾ ഒരു ഹോട്ടലിന്റെ തീൻ മുറിയായി.
മെസ് അടുക്കള ഹോട്ടലിന്റെ പാചകപ്പുരയായി മാറി.
തൊഴുത്തിന്റെയും മെസ്സിന്റെയും ചുറ്റുപാട് കുറ്റിക്കാടുകളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു.
തോണി ഇന്നില്ല.
കപ്പൽ ഒരു അസ്ഥിപഞ്ജരം പോലെ ഉയർന്നു നിൽക്കുന്നു. ബോട്ടിലും കപ്പലിലും ആരൊക്കെയോ താമസിക്കുന്നുണ്ട്.

  നമുക്കെത്രയോ ഇളനീർ സമ്മാനിച്ച തെങ്ങുകൾ മണ്ട മറിഞ്ഞ് നിൽക്കുന്നു.
ഒരുപാടു പേരുടെ നഗ്നത കണ്ട കിണറ്റിൻകര ഇന്ന് കാടുപിടിച്ചു കിടക്കുന്നു.
കിണറ്റിലാണെങ്കിൽ വെള്ളവുമില്ല.തൊഴുത്തുകാരുടെ സ്വന്തം മൂന്നു മുറികക്കൂസും ഇല്ലാതായി.

ആകെപ്പാടെ മനം മടുപ്പിക്കുന്ന അന്തരീക്ഷമാണ് എന്നെ അവിടെ എതിരേറ്റത് ....

ഒരു യാത്രയുടെ അനുഭവ (മിനി)കഥ

ഒരു യാത്രയുടെ
അനുഭവ (മിനി)കഥ
................................................
1992 ..... .... ..
കോട്ടയത്ത് ,ഒരു സ്വകാര്യ സ്ഥാപനത്തിൽ  500 രൂപാ മാസശമ്പളത്തിൽ അധ്യാപക ജോലിയുമായി കഴിയുന്ന കാലത്താണ് തായന്നൂർ സ്കൂളിലെ ജോലിക്കുള്ള ഉത്തരവ് കിട്ടിയത്.തൊഴിൽ രഹിത ജീവിതത്തിന്റെ അഞ്ചാം വർഷം കഴിച്ചുകൂട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും അർത്ഥഗർഭമായ നിശ്ശബ്ദ ചോദ്യങ്ങൾക്ക് ദിവസവും  മറുപടി കൊടുത്ത് മടുത്ത കാലം.

സംഗതി കിട്ടുമ്പോൾ വൈകുന്നേരം   4 മണി. ജോയിൻ ചെയ്യേണ്ട അവസാന തീയതി പിറ്റേന്ന് അതായത്   1992 മാർച്ച് 28 ന് .
സ്ഥലം ..
ഗവ.ഹൈസ്കൂൾ ബേളൂർ_ തായന്നൂർ.
ആലോചിക്കാനോ ബാഗൊരുക്കാനോ ഒന്നും സമയമില്ല.
ആരോടും (രണ്ടു മിഴികളോടും) വിട പറയാൻ സമയം കിട്ടാതെ ഞാനോടി.മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം.
രാത്രി വണ്ടിയ്ക്ക് കേറണം.

എന്തായാലും ഒമ്പതരയുടെ മലബാർ എക്സ്പ്രസ്സിൽ ഒരു വിധം കയറിപ്പറ്റി.
ട്രെയിനിൽ സീറ്റുകിട്ടാതെ നിൽക്കുമ്പോഴെല്ലാം എന്റെ ഒരേയൊരു ചിന്ത ബേളൂർ വര തായന്നൂർ എന്ന സ്ഥലത്തുള്ള ഈ സ്കൂളിൽ ഞാനെങ്ങിനെ രാവിലെ 10 മണിക്കെത്തിച്ചേരും എന്നതു മാത്രമായിരുന്നു.
മൊബൈലില്ല,
വാട്ട് സാപ്പില്ല.
ഗൂഗിൾ മാപ്പില്ല.
ഗൂഗിൾ എർത്തില്ല.
ജി പി എസില്ല.
ഇവയൊന്നുമില്ലാത്ത അന്നത്തെയാ അപരിഷ്കൃത കാലം. ആകപ്പാടെ അറിയാവുന്നത്  ഉദുമ സ്ക്കൂളിലുള്ള അകന്നൊരു ബന്ധുവായ ശ്രീകുമാർ എന്ന മാഷിനെയാണ്. കോട്ടിക്കുളം സ്റ്റേഷനിൽ ട്രെയിനിറങ്ങി ടിയാന്റെ വീട് കണ്ടു പിടിച്ചപ്പോൾ മണി 9.
ഇനി ഒരു മണിക്കൂർ.
മാഷ് ഓർഡർ നോക്കി പ്രവചിച്ചു.

"ഇത് കിഴക്കെവിടെയോ ആണ്. നമുക്ക് കോട്ടച്ചേരി സ്റ്റാൻഡിലെത്തി ബസ്സു പിടിക്കാം"

പക്ഷെ കോട്ടച്ചേരി സ്റ്റാൻഡിലെത്തിയപ്പോൾ ഡ്രൈവർമാർ പറഞ്ഞു.

 "ബേളൂരറിയാം.
തായന്നൂരറിയാം.
പക്ഷെ ഇതേതപ്പാ സ്ഥലം "

 ...നടുവിൽ വരക്കുറിയിട്ട  ഇങ്ങനെയൊരു സ്ഥലത്തേപ്പറ്റി അവർക്കാർക്കുമറിയില്ല പോലും.
അപ്പോൾ  ബീഡി വലിച്ചു നിന്ന ഒരു ഡ്രൈവൻ ഉവാച :

"തായന്നൂർ എന്നൊരു സ്ഥലമുണ്ട്, പക്ഷേ അവിടേയ്ക്കൊള്ള ബസ്  പോയി. ഇനി വൈകുന്നേരം മൂന്നരയ്ക്ക്"

ഞാൻ മനസ്സിൽ ചോദിച്ചു.
"അപ്പോൾ എന്റെ പണിയോ, പത്ത് മണിക്ക് ചെല്ലേണ്ടതാണ്"
ഡ്രൈവൻ ആശ്വസിപ്പിച്ചു.

 "കാലിച്ചാനടുക്കം വഴി ബസ്സുണ്ട്, അവിടുന്ന് ജീപ്പു കിട്ടും, അല്ലെങ്കിൽ നടന്നാൽ മതി"

അങ്ങനെ ആ ബസ്സിൽ കയറി അടുക്കത്തിറങ്ങി ഒരു ജീപ്പിൽ കയറി തായന്നൂർ ടൗണിലെത്തിയപ്പോൾ കൊളംബസ് എവിടെയോ എത്തിയപ്പോൾ തോന്നിയ ആത്മനിർവൃതിയാണ് ഞാനനുഭവിച്ചത്.
വളരെ സന്തോഷമായി.

വഴിയിൽ കണ്ട പോസ്റ്റുമാൻ ശ്രീ.തമ്പാൻ അവിടെ നിന്നും   ലക്ഷ്യത്തിലേക്ക് നയിച്ചു.
എന്നെ എതിരേറ്റ ആദ്യ വ്യക്തി...

അടുക്കത്തുനിന്നും പോന്ന  വഴിയിലെല്ലാം ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ടായിരുന്നു. ഒരിടത്തും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും കാണുന്നില്ല.

 "എന്താ ഇതിന്റെ രഹസ്യം, പിന്നെങ്ങിനെ കറണ്ടു കൊണ്ടു പോകും"

എന്ന് പോസ്റ്റുമാനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം എന്റെ ഹൃദയം തകർത്ത ആ യാഥാർത്ഥ്യം വെളിപ്പെടുത്തിയത്.

"കൊണ്ടു പോകാനിവിടെ കറണ്ടില്ല. ഇവിടെ മാത്രമല്ല, അടുത്തൊരിടത്തുമില്ല"

അരവിന്ദന്റെ "ഒരിടത്ത് " എന്ന സിനിമയിലെ പോലത്തെ ഒരു വൈദ്യുതി രഹിത നാട്ടിലാണെത്തിയതെന്നത്  അറിഞ്ഞപ്പോൾ ഇന്നത്തെ ഫ്രീക്കൻമാർ പറയും പോലെ " അന്നേ പകച്ചുപോയി എന്റെ യൗവ്വനം"
തീവണ്ടിയിറങ്ങിയ കുടിയേറ്റ ബംഗാളിയെപ്പോലെ ഞാൻ ചുറ്റും അമ്പരപ്പോടെ നോക്കി.
ഖസാക്കിനെ ഓർമ്മിപ്പിക്കുന്ന വരണ്ട ഭൂപ്രകൃതി.
ഇല്ലിക്കാടുകൾ,
വേരു പൊന്തിയ മഴമരങ്ങൾ,
നീണ്ട ഒരു ഇരുനില സ്കൂൾ കെട്ടിടം.
സ്കൂൾ മുറ്റത്തെ കിണറിനരികിൽ ഒരു പെൺകുട്ടി കോരിയ വെള്ളം കുടത്തിലേക്കൊഴിച്ചു കൊണ്ടിരിക്കുന്നു. കാലനക്കം കേട്ട് അവൾ തിരിഞ്ഞു നോക്കി.
ഗൗനിക്കാതെ വീണ്ടും തൊട്ടി കിണറ്റിലേക്കിട്ടു.

ഓഫീസ് റൂമിൽ
ഹെഡ്മാസ്റ്ററില്ല,
ആരുമില്ല.
അടുത്ത റൂമിൽ രണ്ടു മൂന്നു പേരിരുന്നു ഉത്തരപേപ്പർ തിടുക്കപ്പെട്ട് നോക്കുന്നുണ്ട്.
ചാർജുള്ള
ടീച്ചറെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് ഒരാൾ പോയി. വീട്ടിൽ മീൻ വെട്ടിക്കൊണ്ടിരുന്ന ജാനമ്മ ടീച്ചർ നൈറ്റിയിൽ കൈ തുടച്ചു വന്ന് എന്നെ സ്വാഗതം ചെയ്തു. രജിസ്റ്ററിൽ ഒപ്പിടുവിച്ചു.
അങ്ങനെ ഞാൻ ഏകദേശം 12 മണിയോടെ ഒരു അധോ മണ്ഡല ഗുമസ്തനായി സർക്കാർ ജീവനത്തിൽ പ്രവേശിച്ചു.

ടോംസ്..... ഒരു അനുസ്മരണം

ടോംസ്..... ഒരു അനുസ്മരണം
കോട്ടയംകാർ കോട്ടയം നിവാസിയെന്ന് അഭിമാനിച്ചിരുന്ന .കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു.ബാല്യകാലത്തിൽ നമ്മുടെയൊക്കെ കൂട്ടുകാരായിരുന്ന ബോബനെയും മോളിയെയും   ( കൂടെ മൊട്ട,അപ്പിഹിപ്പി, ചേട്ടൻ, ചേട്ടത്തി, വക്കീൽ തുടങ്ങി ഒട്ടേറെ പേരെയും) സൃഷ്ടിച്ചു നൽകിയ ടോംസിന് അന്ത്യാഞ്ജലി..

 തങ്ങളുടെ നിർദ്ദോഷവും നിഷ്കളങ്കവുമായ ചെയ്തികളിലൂടെ അവർ നമ്മെ എത്രയോ ചിരിപ്പിച്ചു........
ചിന്തിപ്പിച്ചു.

 നമ്മുടെയെത്രയോ വിഹ്വല നിമിഷങ്ങളുടെ പിരിമുറുക്കങ്ങളാണ് ഈ കുഞ്ഞുങ്ങൾ അയച്ചു വിട്ടു തന്നത്... ഇന്നസന്റിന്റെ ഏതോ കഥാപാത്രം പറയുന്നതുപോലെ

 "ബോബനും മോളിയുമെന്ന രണ്ടു പിള്ളേരുണ്ട്... എന്താ അവരുടെ ഓരോ വികൃതികള്,
ഭയങ്കരന്മാര് തന്നെ "

വായന വേരുറച്ചു വന്ന കാലത്ത്  മനോരമ ആഴ്ചപ്പതിപ്പിന്റെ (ശുദ്ധ പൈങ്കിളിയാകുന്നതിനു മുൻപ്) അവസാന താളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇവരെക്കാത്ത് ഓരോ ആഴ്ചയും കാത്തിരുന്നിരുന്നു.
വീക്ക് ലി കിട്ടിയാൽ ആർക്കും കൊടുക്കാതെ ഒരോട്ടമായിരുന്നു. ഏറ്റുമാനൂരിലെ  വാടകവീടിന് മുൻപിലെ പടിപ്പുരയ്ക്ക് മുകളിലെ ഒളിസ്ഥലത്തേക്ക്. വായിച്ചു കുടുകുടെ ചിരിക്കാൻ....

 ആഴ്ചപ്പതിപ്പുകൾ പിന്നിൽ നിന്നും മറിച്ചു തുടങ്ങുന്ന ശീലം  വായനക്കാർക്കുണ്ടാക്കിയതും ടോംസല്ലാതെ മറ്റാരുമല്ലായിരുന്നു.
ആ അങ്ങയെ കുത്തകാവകാശത്തിന്റെ പേരിൽ  പീഡിപ്പിച്ച് കുടിയിറക്കിയ പത്രമുത്തശ്ശിയുടെ പേരിലും ഞാൻ കോട്ടയം കാർക്ക് വേണ്ടി മാപ്പു ചോദിക്കുന്നു.....
അതു കൊണ്ട് എനിക്കൊരു ഗുണമുണ്ടായില്ലെന്നില്ല. എന്റെ പ്രിയ വാരികയായ കലാകൗമുദിയിലേക്ക് ബോബനും മോളിയും കൂട്ടരും ചേക്കേറി.

ടോംസിന്റെ ഇൻസ്റ്റന്റ് ഫലിത കഥാരചനയ്ക്ക് ഒരിയ്ക്കൽ സാക്ഷ്യം വഹിച്ച ഒരു സന്ദർഭത്തെക്കുറിച്ചു കൂടി പറയണമെന്നുണ്ട് .അത് പിന്നീടാവാം.