Monday, 16 May 2016

നെൽകൃഷി, ഓർമ്മകൾ

കൊയ്ത്തുത്സവത്തിന്റെ ചിത്രങ്ങൾ മനോഹരം. അവ ഒരു കാർഷിക സംസ്കൃതിയുടെയും കൂട്ടായ്മയുടെയും ഓർമ്മകളുണർത്തുന്നു. കാർഷികോൽസവമായ വിഷു വരാനിരിക്കെ ഞാനൊരു പഴയ കാലത്തേയ്ക്ക് മടങ്ങിപ്പോയി.
ചെറുപ്പത്തിൽ എന്റെ വീട്ടിലും ,ഉണ്ടായിരുന്ന ഒരു തുണ്ട് കണ്ടത്തിൽ കൃഷി നടത്തിയതിന്റെയും ആ പുഴുങ്ങിയ നെല്ലിന്റെ മദിപ്പിക്കുന്ന ഗന്ധവും ഓർക്കുന്നു. നെല്ലു കുത്തിക്കാൻ പോയതിന്റെയും മില്ലിൽ നിന്നും തവിടു വാരിക്കൊണ്ടുവന്നത് ശർക്കര കൂട്ടി അമ്മ  ഉരുളയാക്കി തന്നതും മറക്കാൻ കഴിയുന്നില്ല. ഉമി കൊണ്ടുവന്ന് കരിച്ച് പല്ലുതേച്ചു. വർഷം പകുതി ആ അരി വെച്ച് അന്നമുണ്ടു.
ഇന്നാ ഭൂമി കൃഷിയോഗ്യമല്ലാതെ മാറി.
തായന്നൂർ പാടശേഖരത്തിന്റെ മേൽ ചിത്രങ്ങൾ ആ നല്ല കാലത്തിന്റെ ഓർമ്മകൾ ഉണർത്തി.

Sunday, 15 May 2016

ഫാദർ.പീറ്റർ പുളിവേലിൽ, ഒരോർമ്മക്കുറിപ്പ്

പീറ്റർ പുളിവേലിലച്ചന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആ പ്രീഡിഗ്രിക്കാലത്തെ ഒന്നോർക്കട്ടെ....

പീറ്ററച്ചൻ ഒന്നാം വർഷത്തിലെ Prose ആണ് പഠിപ്പിച്ചിരുന്നത് എന്നു തോന്നുന്നു.patterns of English proses (അതോ .....modern prose ആണോ) എന്നോ മറ്റോ പേരുള്ള ഒരു ഇംഗ്ലീഷ് പാഠപുസ്തകമായിരുന്നു പീറ്ററച്ചൻ പഠിപ്പിക്കുവാൻ ശ്രമിച്ചിരുന്നത്. (ശ്രമിച്ചിരുന്നത് എന്ന പ്രയോഗം എന്നെക്കുറിച്ചു മാത്രമാണ്, നിങ്ങളെക്കുറിച്ചല്ല) കേരളത്തിലെ തന്നെ തോൽവിയ്ക്ക് പേരുകേട്ട ഒരു മലയാളം മീഡിയം സർക്കാർ സ്കൂളിൽ നിന്നും പുറത്തു വന്നതുകൊണ്ട് എനിയ്ക്കതൊന്നും ദഹിച്ചിരുന്നില്ല എന്നതാണ് സത്യം.

ആകെ ആ പുസ്തകത്തിൽ നിന്ന് ഇപ്പോൾ എനിക്ക് ഓർമ്മയുള്ളതാകട്ടെ Excruciating എന്ന വാക്ക് മാത്രമാണ്. പ്രിൻസിപ്പാൾ നെസ്തോറച്ചൻ ഒരു ദിവസം ക്ലാസിൽ വന്ന് മേൽപ്പറഞ്ഞ പുസ്തകം പഠിപ്പിച്ചപ്പോൾ മേൽപ്പടി വാക്ക്  Oxford മൊഴിയിൽ എന്നെക്കൊണ്ട് ഉച്ചരിപ്പിക്കാൻ അച്ചൻ ശ്രമിക്കുകയും ഞാൻ തുടർച്ചയായി ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
അച്ചൻ എന്റെ ചെവിക്ക് പിടിച്ചു തിരിച്ചു.
ക്ലാസ്സിലാകെ കൂട്ടച്ചിരി മുഴങ്ങി.
ഇംഗ്ലിഷ് പോലും മലയാളത്തിൽ പഠിപ്പിച്ചിരുന്ന സർക്കാർ സ്കൂൾ ഉൽപ്പന്നമായ എനിക്കുണ്ടോ oxford ശൈലി വഴങ്ങുന്നു.

പിന്നെ നാൾക്ക് നാൾ ക്ലാസ്സിൽ കയറുന്ന ശീലം കുറഞ്ഞു കുറഞ്ഞു വന്നു. patterns of....... എന്ന കിതാബ് കൺസഷൻ കിട്ടാനുള്ള ഒരു വസ്തു മാത്രമായി മാറി.
പതിയെ "ക്ലാസിൽ കയറാതെ പഠിക്കുക" എന്ന പുതിയ ഒരു പഠന സമ്പ്രദായവും സ്വന്തമായി വികസിപ്പിച്ചു നടപ്പാക്കി.
186 എന്ന എന്റെ നമ്പരാകട്ടെ പലർക്കും ചൊല്ലുവാനായി കടം കൊടുത്തു. ആ പുതിയ ജീവിതത്തിൽ പിന്നെ പീറ്ററച്ചനെ കാണുക കോളജ് ഇടനാഴികളിൽ വെച്ച് വല്ലപ്പോഴും മാത്രമായി.
എങ്കിലും അച്ചന്റെ ആ ഉജ്ജ്വലരൂപം ഇന്നും എന്റെ ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു. ഇരുവശത്തേക്കും മെടഞ്ഞിട്ട ലേശം ചുരുണ്ട നീണ്ട മുടി.
കറുത്തിരുണ്ട താടി.
വെളുത്ത ളോഹയിലൊളിപ്പിച്ച ഒരു അത് ലറ്റിന്റെ പോലെ കരുത്തുറ്റ ദീർഘകായം.
ഒരു തേജോമയരൂപം....
പ്രിയ ഗുരോ ....
പ്രണാമം...

മുപ്പത് വർഷത്തിനിപ്പുറം

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ചെറു പര്യടനം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ നിലനിന്നിരുന്ന കാഞ്ഞങ്ങാട് ചിത്രങ്ങൾക്ക് മങ്ങലേറ്റു എന്ന് പറയാതെ വയ്യ.

 നമ്മൾ പണ്ട് ജീവിച്ചിരുന്ന കാലത്ത് എത്ര ചലനാത്മകമായിരുന്നു അവിടം.
ഇപ്പോഴാകട്ടെ ശവപ്പറമ്പ് പോലെ തീരെ വിജനം. വെള്ളപൂശാത്ത കുഴിമാടങ്ങൾ പോലെ നമ്മൾ ഓടിയോടി നടന്നിരുന്ന  വാസസ്ഥാനങ്ങൾ.
ഞങ്ങളുടെ തൊഴുത്ത് ഇന്ന് അക്ഷരാർത്ഥത്തിൽ കാലിത്തൊഴുത്ത് പോലായി. ഒരു തെരുവ് നായ അകത്ത് കയറാൻ ശ്രമിച്ച എന്നെ അകത്തു കേറുന്നതിൽ നിന്നും കുരച്ചകറ്റി .

ബോട്ട് അതു പോലെയുണ്ട്.
മെസ് ഹാൾ ഒരു ഹോട്ടലിന്റെ തീൻ മുറിയായി.
മെസ് അടുക്കള ഹോട്ടലിന്റെ പാചകപ്പുരയായി മാറി.
തൊഴുത്തിന്റെയും മെസ്സിന്റെയും ചുറ്റുപാട് കുറ്റിക്കാടുകളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു.
തോണി ഇന്നില്ല.
കപ്പൽ ഒരു അസ്ഥിപഞ്ജരം പോലെ ഉയർന്നു നിൽക്കുന്നു. ബോട്ടിലും കപ്പലിലും ആരൊക്കെയോ താമസിക്കുന്നുണ്ട്.

  നമുക്കെത്രയോ ഇളനീർ സമ്മാനിച്ച തെങ്ങുകൾ മണ്ട മറിഞ്ഞ് നിൽക്കുന്നു.
ഒരുപാടു പേരുടെ നഗ്നത കണ്ട കിണറ്റിൻകര ഇന്ന് കാടുപിടിച്ചു കിടക്കുന്നു.
കിണറ്റിലാണെങ്കിൽ വെള്ളവുമില്ല.തൊഴുത്തുകാരുടെ സ്വന്തം മൂന്നു മുറികക്കൂസും ഇല്ലാതായി.

ആകെപ്പാടെ മനം മടുപ്പിക്കുന്ന അന്തരീക്ഷമാണ് എന്നെ അവിടെ എതിരേറ്റത് ....

ഒരു യാത്രയുടെ അനുഭവ (മിനി)കഥ

ഒരു യാത്രയുടെ
അനുഭവ (മിനി)കഥ
................................................
1992 ..... .... ..
കോട്ടയത്ത് ,ഒരു സ്വകാര്യ സ്ഥാപനത്തിൽ  500 രൂപാ മാസശമ്പളത്തിൽ അധ്യാപക ജോലിയുമായി കഴിയുന്ന കാലത്താണ് തായന്നൂർ സ്കൂളിലെ ജോലിക്കുള്ള ഉത്തരവ് കിട്ടിയത്.തൊഴിൽ രഹിത ജീവിതത്തിന്റെ അഞ്ചാം വർഷം കഴിച്ചുകൂട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും അർത്ഥഗർഭമായ നിശ്ശബ്ദ ചോദ്യങ്ങൾക്ക് ദിവസവും  മറുപടി കൊടുത്ത് മടുത്ത കാലം.

സംഗതി കിട്ടുമ്പോൾ വൈകുന്നേരം   4 മണി. ജോയിൻ ചെയ്യേണ്ട അവസാന തീയതി പിറ്റേന്ന് അതായത്   1992 മാർച്ച് 28 ന് .
സ്ഥലം ..
ഗവ.ഹൈസ്കൂൾ ബേളൂർ_ തായന്നൂർ.
ആലോചിക്കാനോ ബാഗൊരുക്കാനോ ഒന്നും സമയമില്ല.
ആരോടും (രണ്ടു മിഴികളോടും) വിട പറയാൻ സമയം കിട്ടാതെ ഞാനോടി.മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം.
രാത്രി വണ്ടിയ്ക്ക് കേറണം.

എന്തായാലും ഒമ്പതരയുടെ മലബാർ എക്സ്പ്രസ്സിൽ ഒരു വിധം കയറിപ്പറ്റി.
ട്രെയിനിൽ സീറ്റുകിട്ടാതെ നിൽക്കുമ്പോഴെല്ലാം എന്റെ ഒരേയൊരു ചിന്ത ബേളൂർ വര തായന്നൂർ എന്ന സ്ഥലത്തുള്ള ഈ സ്കൂളിൽ ഞാനെങ്ങിനെ രാവിലെ 10 മണിക്കെത്തിച്ചേരും എന്നതു മാത്രമായിരുന്നു.
മൊബൈലില്ല,
വാട്ട് സാപ്പില്ല.
ഗൂഗിൾ മാപ്പില്ല.
ഗൂഗിൾ എർത്തില്ല.
ജി പി എസില്ല.
ഇവയൊന്നുമില്ലാത്ത അന്നത്തെയാ അപരിഷ്കൃത കാലം. ആകപ്പാടെ അറിയാവുന്നത്  ഉദുമ സ്ക്കൂളിലുള്ള അകന്നൊരു ബന്ധുവായ ശ്രീകുമാർ എന്ന മാഷിനെയാണ്. കോട്ടിക്കുളം സ്റ്റേഷനിൽ ട്രെയിനിറങ്ങി ടിയാന്റെ വീട് കണ്ടു പിടിച്ചപ്പോൾ മണി 9.
ഇനി ഒരു മണിക്കൂർ.
മാഷ് ഓർഡർ നോക്കി പ്രവചിച്ചു.

"ഇത് കിഴക്കെവിടെയോ ആണ്. നമുക്ക് കോട്ടച്ചേരി സ്റ്റാൻഡിലെത്തി ബസ്സു പിടിക്കാം"

പക്ഷെ കോട്ടച്ചേരി സ്റ്റാൻഡിലെത്തിയപ്പോൾ ഡ്രൈവർമാർ പറഞ്ഞു.

 "ബേളൂരറിയാം.
തായന്നൂരറിയാം.
പക്ഷെ ഇതേതപ്പാ സ്ഥലം "

 ...നടുവിൽ വരക്കുറിയിട്ട  ഇങ്ങനെയൊരു സ്ഥലത്തേപ്പറ്റി അവർക്കാർക്കുമറിയില്ല പോലും.
അപ്പോൾ  ബീഡി വലിച്ചു നിന്ന ഒരു ഡ്രൈവൻ ഉവാച :

"തായന്നൂർ എന്നൊരു സ്ഥലമുണ്ട്, പക്ഷേ അവിടേയ്ക്കൊള്ള ബസ്  പോയി. ഇനി വൈകുന്നേരം മൂന്നരയ്ക്ക്"

ഞാൻ മനസ്സിൽ ചോദിച്ചു.
"അപ്പോൾ എന്റെ പണിയോ, പത്ത് മണിക്ക് ചെല്ലേണ്ടതാണ്"
ഡ്രൈവൻ ആശ്വസിപ്പിച്ചു.

 "കാലിച്ചാനടുക്കം വഴി ബസ്സുണ്ട്, അവിടുന്ന് ജീപ്പു കിട്ടും, അല്ലെങ്കിൽ നടന്നാൽ മതി"

അങ്ങനെ ആ ബസ്സിൽ കയറി അടുക്കത്തിറങ്ങി ഒരു ജീപ്പിൽ കയറി തായന്നൂർ ടൗണിലെത്തിയപ്പോൾ കൊളംബസ് എവിടെയോ എത്തിയപ്പോൾ തോന്നിയ ആത്മനിർവൃതിയാണ് ഞാനനുഭവിച്ചത്.
വളരെ സന്തോഷമായി.

വഴിയിൽ കണ്ട പോസ്റ്റുമാൻ ശ്രീ.തമ്പാൻ അവിടെ നിന്നും   ലക്ഷ്യത്തിലേക്ക് നയിച്ചു.
എന്നെ എതിരേറ്റ ആദ്യ വ്യക്തി...

അടുക്കത്തുനിന്നും പോന്ന  വഴിയിലെല്ലാം ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ടായിരുന്നു. ഒരിടത്തും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും കാണുന്നില്ല.

 "എന്താ ഇതിന്റെ രഹസ്യം, പിന്നെങ്ങിനെ കറണ്ടു കൊണ്ടു പോകും"

എന്ന് പോസ്റ്റുമാനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം എന്റെ ഹൃദയം തകർത്ത ആ യാഥാർത്ഥ്യം വെളിപ്പെടുത്തിയത്.

"കൊണ്ടു പോകാനിവിടെ കറണ്ടില്ല. ഇവിടെ മാത്രമല്ല, അടുത്തൊരിടത്തുമില്ല"

അരവിന്ദന്റെ "ഒരിടത്ത് " എന്ന സിനിമയിലെ പോലത്തെ ഒരു വൈദ്യുതി രഹിത നാട്ടിലാണെത്തിയതെന്നത്  അറിഞ്ഞപ്പോൾ ഇന്നത്തെ ഫ്രീക്കൻമാർ പറയും പോലെ " അന്നേ പകച്ചുപോയി എന്റെ യൗവ്വനം"
തീവണ്ടിയിറങ്ങിയ കുടിയേറ്റ ബംഗാളിയെപ്പോലെ ഞാൻ ചുറ്റും അമ്പരപ്പോടെ നോക്കി.
ഖസാക്കിനെ ഓർമ്മിപ്പിക്കുന്ന വരണ്ട ഭൂപ്രകൃതി.
ഇല്ലിക്കാടുകൾ,
വേരു പൊന്തിയ മഴമരങ്ങൾ,
നീണ്ട ഒരു ഇരുനില സ്കൂൾ കെട്ടിടം.
സ്കൂൾ മുറ്റത്തെ കിണറിനരികിൽ ഒരു പെൺകുട്ടി കോരിയ വെള്ളം കുടത്തിലേക്കൊഴിച്ചു കൊണ്ടിരിക്കുന്നു. കാലനക്കം കേട്ട് അവൾ തിരിഞ്ഞു നോക്കി.
ഗൗനിക്കാതെ വീണ്ടും തൊട്ടി കിണറ്റിലേക്കിട്ടു.

ഓഫീസ് റൂമിൽ
ഹെഡ്മാസ്റ്ററില്ല,
ആരുമില്ല.
അടുത്ത റൂമിൽ രണ്ടു മൂന്നു പേരിരുന്നു ഉത്തരപേപ്പർ തിടുക്കപ്പെട്ട് നോക്കുന്നുണ്ട്.
ചാർജുള്ള
ടീച്ചറെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് ഒരാൾ പോയി. വീട്ടിൽ മീൻ വെട്ടിക്കൊണ്ടിരുന്ന ജാനമ്മ ടീച്ചർ നൈറ്റിയിൽ കൈ തുടച്ചു വന്ന് എന്നെ സ്വാഗതം ചെയ്തു. രജിസ്റ്ററിൽ ഒപ്പിടുവിച്ചു.
അങ്ങനെ ഞാൻ ഏകദേശം 12 മണിയോടെ ഒരു അധോ മണ്ഡല ഗുമസ്തനായി സർക്കാർ ജീവനത്തിൽ പ്രവേശിച്ചു.

ടോംസ്..... ഒരു അനുസ്മരണം

ടോംസ്..... ഒരു അനുസ്മരണം
കോട്ടയംകാർ കോട്ടയം നിവാസിയെന്ന് അഭിമാനിച്ചിരുന്ന .കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു.ബാല്യകാലത്തിൽ നമ്മുടെയൊക്കെ കൂട്ടുകാരായിരുന്ന ബോബനെയും മോളിയെയും   ( കൂടെ മൊട്ട,അപ്പിഹിപ്പി, ചേട്ടൻ, ചേട്ടത്തി, വക്കീൽ തുടങ്ങി ഒട്ടേറെ പേരെയും) സൃഷ്ടിച്ചു നൽകിയ ടോംസിന് അന്ത്യാഞ്ജലി..

 തങ്ങളുടെ നിർദ്ദോഷവും നിഷ്കളങ്കവുമായ ചെയ്തികളിലൂടെ അവർ നമ്മെ എത്രയോ ചിരിപ്പിച്ചു........
ചിന്തിപ്പിച്ചു.

 നമ്മുടെയെത്രയോ വിഹ്വല നിമിഷങ്ങളുടെ പിരിമുറുക്കങ്ങളാണ് ഈ കുഞ്ഞുങ്ങൾ അയച്ചു വിട്ടു തന്നത്... ഇന്നസന്റിന്റെ ഏതോ കഥാപാത്രം പറയുന്നതുപോലെ

 "ബോബനും മോളിയുമെന്ന രണ്ടു പിള്ളേരുണ്ട്... എന്താ അവരുടെ ഓരോ വികൃതികള്,
ഭയങ്കരന്മാര് തന്നെ "

വായന വേരുറച്ചു വന്ന കാലത്ത്  മനോരമ ആഴ്ചപ്പതിപ്പിന്റെ (ശുദ്ധ പൈങ്കിളിയാകുന്നതിനു മുൻപ്) അവസാന താളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇവരെക്കാത്ത് ഓരോ ആഴ്ചയും കാത്തിരുന്നിരുന്നു.
വീക്ക് ലി കിട്ടിയാൽ ആർക്കും കൊടുക്കാതെ ഒരോട്ടമായിരുന്നു. ഏറ്റുമാനൂരിലെ  വാടകവീടിന് മുൻപിലെ പടിപ്പുരയ്ക്ക് മുകളിലെ ഒളിസ്ഥലത്തേക്ക്. വായിച്ചു കുടുകുടെ ചിരിക്കാൻ....

 ആഴ്ചപ്പതിപ്പുകൾ പിന്നിൽ നിന്നും മറിച്ചു തുടങ്ങുന്ന ശീലം  വായനക്കാർക്കുണ്ടാക്കിയതും ടോംസല്ലാതെ മറ്റാരുമല്ലായിരുന്നു.
ആ അങ്ങയെ കുത്തകാവകാശത്തിന്റെ പേരിൽ  പീഡിപ്പിച്ച് കുടിയിറക്കിയ പത്രമുത്തശ്ശിയുടെ പേരിലും ഞാൻ കോട്ടയം കാർക്ക് വേണ്ടി മാപ്പു ചോദിക്കുന്നു.....
അതു കൊണ്ട് എനിക്കൊരു ഗുണമുണ്ടായില്ലെന്നില്ല. എന്റെ പ്രിയ വാരികയായ കലാകൗമുദിയിലേക്ക് ബോബനും മോളിയും കൂട്ടരും ചേക്കേറി.

ടോംസിന്റെ ഇൻസ്റ്റന്റ് ഫലിത കഥാരചനയ്ക്ക് ഒരിയ്ക്കൽ സാക്ഷ്യം വഹിച്ച ഒരു സന്ദർഭത്തെക്കുറിച്ചു കൂടി പറയണമെന്നുണ്ട് .അത് പിന്നീടാവാം.

Saturday, 16 January 2016

റാഗിംഗ്

അധ്യായം 2.... ദിനേശ് ബീഡിയും ഞാനും ഹോസ്റ്റൽ ജീവിതവും....
                       അങ്ങിനെ സിഗരറ്റ് വലിച്ചു തീർത്തു. വലിച്ചിട്ടും ഒരു സുഖം കിട്ടാത്തതു കൊണ്ട് ഹാഫ് - എ_ കൊറോണ കിട്ടാത്ത ഡിറ്റക്ടീവ് മാർക്സിനെ പോലെ ഞാൻ വഴിയിലോട്ട് നോക്കി വെറുതെ നിന്നു. 
ഇതെന്തൊരു നാട്. ഗോൾഡ് ഫ്ലേക്ക് എന്നൊരു സിഗരറ്റിനെക്കുറിച്ച് കടക്കാരൻ കേട്ടിട്ടുപോലുമില്ല. കഷ്ടം.........
                    തീർത്തും വിരസമായ, മനം മടുപ്പിക്കുന്ന ഭൂപ്രകൃതി. മരുഭൂമിയിലെപ്പോലെ എവിടെയും മണൽക്കുന്നുകൾ. കുറെ ഇല കൊഴിഞ്ഞ കശുമാവുകൾ അവിടവിടെ നിൽക്കുന്നു.വഴിയിൽ കൂടി കുറെ പെണ്ണുങ്ങൾ ദേഹമാകെ പ്രത്യേക രീതിയിൽ ചലിപ്പിച്ചു കൊണ്ട് തലയിൽ മീൻ കുട്ടയും വെച്ചുകൊണ്ട് കുച്ചിപ്പുടി നർത്തകികളെപ്പോലെ ഓടുന്നതു കാണാം. രസമുണ്ട്. പെട്ടെന്ന് ലെവൽ ക്രോസ് അടച്ചു. മുക്കുവ പെണ്ണുങ്ങളെ പോലെ ചന്തി വീർത്ത കുറെ ഓട്ടോറിക്ഷകൾ റോഡിൽ വന്നു നിറഞ്ഞു. മെലിഞ്ഞൊട്ടിയ കുറെ പെണ്ണുങ്ങൾ കടയിൽ എന്തൊക്കെയോ മേടിക്കാൻ വന്നു കേറി. ബീഡിപ്പണിക്കാരാണത്രേ. ഭയങ്കര ഒച്ചയും ബഹളവും മനസ്സിലാകാത്ത ഭാഷയും. സന്ധ്യയായി. പോയേക്കാം. 
                         പരോൾ കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചു പോകുന്നയാളുടെ വികാരവിചാരങ്ങളോടെ ഞാൻ ഹോസ്റ്റലിലേക്ക് നടന്നു. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നെന്ന് മനസ്സ് എന്നോട് മന്ത്രിച്ചു. ദൂരെ മാറിനിന്ന് തൊഴുത്തിലേക്ക് നോക്കി. കരാട്ടേക്കാരൻ ഉത്തരത്തിൽ തൂങ്ങിക്കിടക്കുകയാണ്, വവ്വാലിനെപ്പോലെ . പൊങ്ങുകയും താഴുകയും ഇടയ്ക്കു നിലത്തു നിന്ന് കൈയിലെ മസിൽ പരിശോധിക്കുന്നതും കാണാം. തൃപ്തിവരാത്ത പോലെ വീണ്ടും ഉത്തരത്തിലേക്ക് കയറുന്നു. ''എന്റെ കർത്താവേ, എന്നെ രാത്രി നിരപ്പാക്കാനാണോ ഈ പഹയൻ മസിൽ വീർപ്പിക്കുന്നത് ". മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പാവത്താനായി പാണ്ടി ലോറിയ്ക്ക് സൈഡ് കൊടുക്കുന്ന സൈക്കിൾകാരനെ പ്പോലെ സൈഡിൽ കൂടി മുറിയിലേക്ക് പോകുന്ന വഴി സീനിയേഴ്സിന്റെ മുറിയിലേക്ക് കണ്ണയച്ചു.വെളുമ്പൻമാർ മലയാളം പോലെ ഏതോ ഭാഷയിൽ എന്താക്കെയോ പറയുന്നുണ്ട്. എറണാകുളം കാരൻ ഒരു ബീഡിക്കുറ്റി കഷ്ടപ്പെട്ടു വലിച്ചു കയറ്റുകയാണ്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ അഭ്യാസി തൂങ്ങുന്നതിന്റെയിടയിൽ ഒരു മൂളൽ. ''ങും". വേഗം മുറിയിൽ കേറി കതകടച്ചു. മുറിയിൽ ഒരാൾ ഒരു ദുബായ് കൈലിയുമുടുത്ത് നെഞ്ചത്ത് ഒരു തോർത്തും വിരിച്ച് കിടന്ന് കൂർക്കംവലിക്കുന്നു. സാറാണോ കുട്ടിയാണോ എന്നറിയില്ല.രണ്ടു പേർ ഘോര ഘോരം ചർച്ചയിലാണ്, എന്നെ ഗൗനിക്കുന്നു പോലുമില്ല. ഒരാൾ എസ്.ബി കോളേജിൽ പഠിച്ച കാര്യം പറയുന്നതു കേൾക്കുന്നുണ്ട്. പുള്ളി അവിടെ എന്തൊക്കെയോ ചെയ്തിട്ടുണ്ടത്രേ. മറ്റവൻ 
"എന്നെ റാഗുചെയ്യുന്നവനെ ഞാൻ കാണിച്ചു കൊടുക്കും, ഞാൻ അപ്പാപ്പനോട് പറഞ്ഞു കൊടുത്ത് സസ്പെന്റ് ചെയ്യിക്കും" 
              എന്നൊക്കെ വീരവാദം മുഴക്കുന്നതും കേൾക്കാം. (അദ്ദേഹം അവിടുത്തെ ഒരു ലക്ചററാണു പോലും) "ഇവൻ അഹങ്കാരി തന്നെ''. ' ഞാൻ മനസ്സിൽ വിചാരിച്ചു. കട്ടിലിൽ കിടക്കുന്നയാൾ തിരിഞ്ഞു കിടന്നു വീണ്ടും കൂർക്കം വലിക്കാൻ തുടങ്ങി. എന്റെ കട്ടിലേതാണെന്നു പോലും ഈ പഹയൻമാർ പറയുന്നില്ല. ഞാനും സ്റ്റൂളിലിരുന്ന് ഒന്നു മയങ്ങി. കതകിൽ മുട്ടുകേട്ടാണ് കണ്ണ് തുറന്നത്.വർത്തമാനം നിർത്തി സഹമുറിയൻമാർ എന്നോട് ആദ്യമായി വാ തുറന്നു. 
 " റാഗിംഗുകാരാ, കതകു തുറന്നോ, നിന്നെ തപ്പി വന്നതാ". 
                           അവൻമാർക്ക് ഭയങ്കര സന്തോഷമായതു പോലെ. ഞാനോടിപ്പോയി കതകു തുറന്ന് മുണ്ടഴിച്ചിട്ടു എന്തിനും തയ്യാറായി നിന്നു. വിരപോലെ മെലിഞ്ഞ രണ്ടു പേർ ആദ്യവും വെളുത്ത ചെറുതായി പല്ലുപൊങ്ങിയ മറ്റൊരാൾ പിന്നാലെയും മുറിയിലോട്ട് കയറി. കട്ടിലിൽ കിടക്കുന്നയാളെ നോക്കി വിരപോലുള്ളതിൽ കുന്തം പോലെ പൊക്കമുള്ളയാൾ എന്നോട് ചോദിച്ചു. 
"ചത്തോ ?" 
ഞാൻ ഇല്ലെന്ന് തോളനക്കിക്കാണിച്ചു.ഉടൻ മറ്റേ വിര കല്പിച്ചു 
"നിന്റെ പെട്ടി തുറക്കടാ " 
            ഞാനോടിച്ചെന്ന് എന്റെ പിടിപൊട്ടിയ പെട്ടി തുറന്നു. അപ്പോൾ അതിനുള്ളിലിരുന്ന് ചിരിയ്ക്കുന്നു റോസ് ഉടുപ്പണിഞ്ഞ് ഒരു കൂട് ദിനേശ് ബീഡിയും ഒരു ഒട്ടകമാർക്ക് തീപ്പെട്ടിയും.മൂവരും പരസ്പരം അർത്ഥഗർഭമായി നോക്കി എന്നോട് ചോദിച്ചു
" നീ പ്രീഡിഗ്രിയാണോ ".
 ഞാൻ മൊഴിഞ്ഞു. 
"അതേ ". 
പിന്നെ താമസിച്ചില്ല മര്യാദയ്ക്കു ജീവിച്ചാൽ നിനക്കു കൊള്ളാം എന്നൊരുപദേശവും നൽകി മൂന്നു പേരും സ്ഥലം കാലിയാക്കി. അന്നാദ്യമായി എനിക്കെന്റെ പ്രീഡിഗ്രിയോടും ദിനേശ് ബീഡിയോടും സ്നേഹം തോന്നി. അന്നു മുതൽ ഞാൻ സ്ഥിരമായി ദിനേശ് ബീഡി വലിക്കാനും കുറ്റി നിങ്ങൾക്കൊക്കെ തരാനും തുടങ്ങി. (ശുഭം, തുടരും)

Thursday, 14 January 2016

ഒരു തെക്കൻ പ്രണയഗാഥ

ഒരു തെക്കൻ പ്രണയഗാഥ............
വളരെക്കാലത്തിനു ശേഷം കണ്ടു കിട്ടിയ പഴയ സഹപാഠി തമ്പിയുടെ കൂടെ കഴിഞ്ഞ ദിനമിരുന്ന് അനുഭവങ്ങൾ പങ്കിട്ടപ്പോഴാണ് പട്ടാള മേജരാകാനുള്ള സുവർണ്ണാവസരം ഞാൻ ഒരിക്കൽ  കൈവിട്ടത് അറിയാനിടവന്നത്.
1986 _ 87 കാലം.
ഞാൻ ഡിപ്ലോമാനന്തരം വീട്ടിൽ അങ്ങനെ ഉണ്ടും ഉറങ്ങിയും ജീവിച്ചു വരുന്ന കാലം. ടി വി യില്ല, കമ്പ്യൂട്ടറില്ല, മൊബൈലില്ല, ഫേസ് ബുക്കില്ല, വാട്ട് സാപ്പില്ല. തീർത്തും വിരസമായ  ജീവിതം.ദിവസങ്ങൾ മാസങ്ങളായി, വർഷമാകാൻ തുടങ്ങി യപ്പോൾ "വെറുതെയിരുന്നു തിന്നാൽ പോര,പോയി തൂമ്പയെടുത്തു കിളയ്ക്ക് "എന്നൊക്കെ വീട്ടുകാർ മുന വെച്ച് പറഞ്ഞു തുടങ്ങി. തെങ്ങിന് തടം കോരിയും വാഴ പിരിച്ചു വെച്ചും  പശുവിന് പുല്ലു പറിച്ചും ബാക്കി സമയം പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങൾ കരണ്ടു തിന്നും പി എസ് സി ബുള്ളറ്റിനും എംപ്ലോയ്‌മെന്റ് ന്യൂസും അരിച്ചുപെറുക്കിയും നടന്നു പോകുമ്പോൾ നിഴൽ പോലെ പുറകെ പിൻതുടരുന്ന ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തെ ഇടക്കിടെ തിരിഞ്ഞു നോക്കിയും ജീവിയ്ക്കുമ്പോഴാണ് ചെങ്ങന്നൂരൊരു ഐ.റ്റി.സിയിൽ കേമനായ ഒരു  ഇൻസ്ട്രക്ടറെ ആവശ്യമുണ്ടെന്നൊരു ക്ലാസ്സിഫൈഡ് കോളം കാണുന്നതും അതിന്റെ പിന്നാലെ പോകുന്നതും.നാഷണൽ ഐ റ്റി സി എന്ന മഹാ സ്ഥാപനവും കോട്ടയം കുഞ്ഞച്ചനെപ്പോലൊരു പ്രിൻസിപ്പാളും. അവിടെ ഇല്ലാത്ത കോഴ്സുകളൊന്നുമില്ല.എല്ലാ ടെക്നിക്കും ഭംഗിയായി പഠിപ്പിക്കും. പിറ്റേന്ന് രാവിലെ തന്നെ ചെന്നു.ഇൻറർവ്യൂവിന് ഹാജരായി. വായിക്കാനറിയാത്തതുകൊണ്ട് പ്രിൻസിപ്പാളദ്ദ്യം, കോട്ടയം കുഞ്ഞച്ചൻ സർട്ടിഫിക്കറ്റ് തിരിച്ചും മറിച്ചും വക്കും മൂലയും നോക്കി അപ്പന്റെ ഓയിന്റ്മെന്റ്  അപ്പത്തന്നെ വാക്കാൽ തന്നു. ഉത്തരവിന്റെ രത്നച്ചുരുക്കം എന്തെന്നാൽ "ശമ്പളമൊന്നും കാര്യമായി പ്രതീക്ഷിക്കേണ്ട, കിട്ടിയാൽ കിട്ടി, അത്ര തന്നെ,പക്ഷേ മാഷക്ക് നല്ല എക്സ്പീരിയൻസ് കിട്ടും .അതുറപ്പാ " എന്നായിരുന്നു. പിള്ളാരെക്കുറിച്ച് നിഘണ്ടുവിൽ കാണാത്ത കുറെ നാമവിശേഷണങ്ങളും പറഞ്ഞിട്ട്, ഉടൻ ജോലിക്ക് കയറിക്കോളാൻ പറഞ്ഞു. കുറഞ്ഞ സ്ഥാപനമൊന്നുമല്ല. ഇപ്പോൾ തോളിൽ അശോകസ്തംഭവും പതിപ്പിച്ച് വിരാജിക്കുന്ന നമ്മുടെ  ഈ മേജർസാബ് അവിടുത്തെ ഒരു മേത്തരം  അധ്യാപകനായിരുന്നു. പെൺവിഷയമുൾപ്പെടെ എല്ലാ വിഷയവും അദ്ദേഹം എടുക്കും.സ്റ്റാഫ് റൂമിൽ തലയിൽ രണ്ടു വശത്തും വെഞ്ചാമരം പോലെ മുടിയും ഫിറ്റ് ചെയ്ത് അഴകിയ രാവണനെപ്പോലെയിരിപ്പാണ് ടിയാൻ.കൊച്ചു പെൺപിള്ളേർ അങ്ങേരോട് കൊഞ്ചിക്കുഴയുന്നു, മുട്ടായി കൊടുക്കുന്നു. മുറ്റത്തു കൂടെ ലലനാ  മണികൾ നമ്മുടെ തമ്പിയെ  കടക്കണ്ണെറിഞ്ഞു കൊണ്ട്   പാവാട നിലത്തുരച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. വെള്ളം കുടിക്കാൻ കിണറ്റിൻ കരയിലേക്ക് പോകുകയാണത്രേ. സാറൻമാരത്രയും തമ്പിയുടെ നേതൃത്വത്തിൽ വായും പൊളിച്ചു നോക്കിയിരുന്നു അവയവ ഭംഗി നോക്കി ഓരോരുത്തർക്കും ശരീരത്തെ ഓരോ സെക്ഷനായി തിരിച്ച് മാർക്കിടുന്നു.ഓരോ ഭാഗവും വിലയിരുത്തി തന്നെയാണ് ഇന്റേണൽ ഇവാലുവേഷൻ.
ആരോ പാടിയതുപോലെ. കൂട്ടുന്നു,ചിലർ കിഴിക്കുന്നു,ഒടുവിൽ കൂട്ടലും കിഴിയ്ക്കലും പിഴയ്ക്കുന്നു. ഞാനാകട്ടെ അപ്പോയിന്റ്മെന്റ് ഓർഡറുമായി ഈ കാഴ്ചകൾ കണ്ടിരിക്കുമ്പോഴാണ്  തമ്പി ഒരു മഹാ സത്യം വെളിപ്പെടുത്തിയത്.ഇവിടെ ജോലിക്ക് ശമ്പളം തീരെ കുറവാണത്രേ, അലവൻസേയുള്ളൂ. അലവൻസെന്നു പറഞ്ഞാൽ പഞ്ചാരയടി.പരമാവധി അലവൻസുണ്ടാക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യമത്രേ. ഞാൻ അവിടെയിരുന്നു കുറെ ആലോചിച്ചു. "കോട്ടയത്തുനിന്നും വണ്ടിക്കൂലി മുടക്കി വന്ന് ബത്തയുണ്ടാക്കുന്നത് ഒട്ടും മുതലാവുന്ന കാര്യമല്ല. വണ്ടിക്കൂലി മുടക്കാതെ നാട്ടിലെവിടെയെങ്കിലും അലവൻസു കിട്ടുന്ന ജോലി തപ്പാം".എന്റെ ബുദ്ധിമോശം എന്നല്ലാതെയെന്തു പറയാൻ, വിനാശകാലേ വിപരീത ബുദ്ധി.ചരിത്രപരമായ മണ്ടത്തരം വീണ്ടും.അല്ലെങ്കിൽ എനിക്കും ഒരു പട്ടാളമേജ റാകാമായിരുന്നു... കാരണമെന്താണെന്നാൽ അതു സൈനിക രഹസ്യമാകയാൽ വെളിപ്പെടുത്താനാവില്ല. കോർട്ട് മാർഷൽ ചെയ്ത് എന്നെ വെടിവെച്ചു കൊല്ലും..... മേജർ വേണമെങ്കിൽ സ്വയം വെളിപ്പെടുത്തട്ടെ.. സൗകര്യമുണ്ടെങ്കിൽ... എന്തൊക്കെയായാലും ഈ മഹാൻമാരെന്നു പറയുന്നവർ ചില്ലറക്കാരല്ല.
ഒരാൾ പറഞ്ഞത് കേട്ടിട്ടില്ലേ.എല്ലാ മനുഷ്യരുടെയും വിജയത്തിനു പിന്നിൽ ഒരു പെങ്കൊച്ചുണ്ടായിരിക്കുമെന്ന്.

ശുഭം

Sunday, 3 January 2016

കാഞ്ഞങ്ങാട്ടെ എന്റെ ആദ്യ ദിനം

കാഞ്ഞങ്ങാട് പോളിടെക്നിക്കിൽ ചേരാൻ പോയ  എന്റെ  ദിവസത്തെക്കുറിച്ചുള്ള സ്മരണകൾ.....ഞാനെന്നെങ്കിലും എന്റെ ആത്മകഥയെഴുതിയാൽ അതിലെ ഒരു സുപ്രധാനമായ അധ്യായമായിരിക്കും കാഞ്ഞങ്ങാട് SN പോളിടെക്നിക് കാമ്പസ് / ഹോസ്റ്റൽ ജീവിത കഥ .അത് ഞാനൊന്ന് ഓർത്തെടുക്കാൻ ശ്രമിക്കട്ടെ.
                                           1983 ജൂൺ മാസത്തിലെയോ ജൂലൈ മാസത്തിലെ യോ (കൃത്യമായി ഓർമ്മയില്ല) ഏതോ ഒരു ദിവസം രാവിലെ ഞാൻ അച്ഛനോടൊപ്പം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി.അപരിചിതമായ സ്ഥലത്ത് എത്തിച്ചേർന്നതിന്റെ പരിഭ്രാന്തിയോടെ , വീട്ടിൽ നിന്ന് ആദ്യമായി അകന്ന് ജീവിക്കേണ്ടി വരുന്നതിന്റെ ആശങ്കയോടെ ഞാൻ നിന്നപ്പോൾ പ്രീഡിഗ്രി പഠനം ആഘോഷമാക്കിയ മകൻ അതിവിടെയും ആവർത്തിക്കുമോ എന്ന വേവലാതിയോടെ അച്ഛൻ
"ചീത്ത കൂട്ടുകെട്ട് പാടില്ല, വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടാണ്, പൈസ സൂക്ഷിച്ചു ചിലവഴിക്കണം,
കാവിലെ പാട്ടു മൽസരം കഴിഞ്ഞാൽ പിന്നെ വേറെ മത്സരമില്ല എന്നോർമ്മ വേണം"
എന്ന യോദ്ധയിലെ ഡയലോഗ് ഒക്കെ അച്ഛൻ ആവർത്തിച്ചുകൊണ്ടിരുന്നു.ഇത് ഒട്ടൊക്കെ അസഹ്യതയോടെ കേട്ടു നിന്നപ്പോൾ അതാ പ്ലാറ്റ് ഫോമിൽ നിൽക്കുന്നു ഒരു പരിചിത മുഖം.ഏറ്റുമാനൂർ സ്കൂളിൽ ഒരുമിച്ച് പഠിച്ച് പിന്നെ JTS ലേക്ക് പോയ ഒരുത്തൻ അവിടെ നിൽക്കുന്നു. അധ്യാപകന്റെ കഴുകൻ കണ്ണോടെ അച്ഛൻ അവനെ തിരഞ്ഞുപിടിച്ചു ചോദ്യം ചെയ്തപ്പോൾ അവൻ പറയുകയാണ്.റാഗിംഗ് നടത്തിയതിന് സസ്പെന്റ് ചെയ്തിട്ട് വീട്ടിൽ പോകാൻ ട്രെയിൻ കാത്തു നിൽക്കുകയാണെന്ന്. അത് കേട്ടതോടെ അവനെ കണ്ട സന്തോഷം പോയി.
 "എന്റെ ദൈവമേ, എന്തെല്ലാം പരീക്ഷണങ്ങൾ, കിട്ടിയ മലയാളം BA യ്ക്ക് ബസേലിയസ് കോളേജിൽ പഠിച്ചാൽ മതിയായിരുന്നു "
എന്നോർത്തു എനിക്ക് മുട്ടിടിക്കാൻ തുടങ്ങി. ഇനി മൂത്രം പോകും എന്ന നിലയിലെത്തിയപ്പോൾ പിടി പൊട്ടിയ പെട്ടിയും തോളിലെടുത്ത് ഞാൻ പറഞ്ഞു
" അച്ഛാ, നമ്മക്ക് പോകാം".
പക്ഷെ വച്ച കാൽ പിന്നോട്ടില്ലെന്ന് പറഞ്ഞ് അച്ഛൻ നവരംഗിൽ നിന്നും കാപ്പിയും കുടിച്ച് എന്റെ കൈയും പിടിച്ച് പോളിയിലെത്തിച്ച് ഫീസടവ് മുതലായ കാര്യങ്ങൾ വിധിയാംവണ്ണം നടത്തി.പിന്നെ ഹോസ്റ്റലിലെത്തി. കുറെ വൃത്തികെട്ട കെട്ടിടങ്ങൾ. അതിനിടയിൽ ഞങ്ങൾ അമ്പരന്നു നിൽക്കുമ്പോൾ അതിലൊരു രണ്ടു നില കെട്ടിടത്തിൽ നിന്നൊരു അലർച്ച കേട്ടു
" ഒരുത്തൻ കൂടി വന്നെടാ ".
 കുറെ രൂപങ്ങൾ താഴെയിറങ്ങി എന്നെയും പെട്ടികളും മുകളിലേക്ക് കൊണ്ടുപോയി. എന്നെ ഇപ്പോൾ റാഗ് ചെയ്യും എന്ന് വിചാരിച്ച് എന്തിനും തയ്യാറായി ഞാൻ നിന്നപ്പോൾ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി ഈ ഭൂതങ്ങളും ഒന്നാം വർഷക്കാരാണെന്നും ഒന്നു രണ്ടു ദിവസമായി മേൽപ്പടി കാര്യങ്ങൾ അനുഭവിക്കുകയാണെന്നും. അതിനിടയിൽ അമ്മ ഉണ്ടാക്കി തന്നു വിട്ട അരിയുണ്ടപ്പൊതി കാലിയായി. എങ്കിലും ഞാൻ സന്തോഷത്തോടെ  നിന്നു. അപ്പോൾ അവൻമാർ പറയുകയാണ്.
"നിനക്ക് തൊഴുത്തിലാണ് മുറി, അവിടെ സീനിയേഴ്സുണ്ട്. ഒരുത്തൻ ഭയങ്കര മസിലുള്ളവൻ, ഒരുത്തൻ കരടി പോലെ മുടിയുമായി, പിന്നെ കണ്ണൂർകാർ രണ്ടു വെളുമ്പൻമാർ, ഒരു എറണാകുളം കാരൻ, സൂക്ഷിക്കണം, വിളിച്ചാൽ കതക് തുറക്കരുത് "എന്നൊക്കെ .
  മുടിക്കാരനും വെളുമ്പൻമാരും അവിടെയിരുന്ന് എന്തൊക്കെയോ ആസൂത്രണം ചെയ്യുന്നുണ്ട്. എന്നെ കൊല്ലുന്ന കാര്യമായിരിക്കും.ഞാൻ പതിയെ പുറത്തിറങ്ങി ലെവൽ ക്രോസിനടുത്തെ കടയിലെത്തി ഒരു സിഗരറ്റ് വാങ്ങി പുകവിട്ടു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു.കോളേജിൽ വെച്ച് സിഗരറ്റ് വലിക്കാൻ പഠിച്ചത് എത്ര നന്നായി എന്ന് അപ്പോൾ തോന്നി.ട്രെയിനുകൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഇനിയെന്റെ മൂന്നുവർഷങ്ങൾ ഞാനിവിടെ എന്നോർത്തു കൊണ്ട് സിഗരറ്റ് വലിച്ചു തീർത്തു. ഒരു കൂട് ദിനേശ് ബീഡിയും തീപ്പെട്ടിയും  വാങ്ങി ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി. ..........പിന്നീടുണ്ടായ ഉദ്വേഗജനകമായ സംഭവങ്ങൾക്ക് പര്യവസാനം കുറിച്ചത് എന്റെ കൈയ്യിലിരിക്കുന്ന ഈ ദിനേശ് ബീഡിയാണ്. സമയക്കുറവ് മൂലം തൽക്കാലം ഈ അധ്യായം ഇവിടെ ഞാനവസാനിപ്പിക്കുകയാണ്. അന്നത്തെ രാത്രി കാല സംഭവങ്ങളും പിന്നെ മൂന്നു വർഷത്തെ അനുഭവങ്ങളും അടുത്തിടപെട്ട കൂട്ടുകാരെക്കുറിച്ചും അധ്യാപകരെക്കുറിച്ചും ഒട്ടേറെ പറയാനുണ്ട്, കാത്തിരിക്കുക.തോഴരേ.