പഴയതുപോലെ ,മുഖവുരയൊന്നുമില്ലാതെ തന്നെ ടീച്ചർ ചോദിച്ചു
"നിനക്കിപ്പോൾ എവിടെയാണ് ജോലി "
ഞാനപ്പോൾ കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ മോട്ടോർ വാഹന ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു.
ഞാനത് പറഞ്ഞു.
ടീച്ചറും പറഞ്ഞു
"ഞാനതറിഞ്ഞു കൊണ്ടു തന്നെയാണ് വിളിച്ചത് "
ടീച്ചറുടെ ആവശ്യം ലളിതമായിരുന്നു. ടീച്ചർക്കൊരു ഡ്രൈവിംഗ് ലൈസൻസെടുക്കണം.മക്കളെല്ലാവരും ഉന്നതനിലയിലായി.അവർക്കെല്ലാം വണ്ടികളുണ്ട്. അവരുടെ കൂടെ ദൂരെ യാത്രകൾ പോകുമ്പോൾ ടീച്ചർക്ക് വാഹനമോടിക്കുവാൻ തോന്നുമത്രേ.
"ഐ വാൻട് ടു ഫീൽ ദ പ്ലഷർ ഓഫ് ഡ്രൈവിംഗ് "
അത്രയേയുള്ളു.
ഞാൻ പറഞ്ഞു.
"അതിനെന്താ, ടീച്ചർ ഓടിക്കുവാൻ പഠിച്ച് ഓടിക്കണം"
"പക്ഷേ ഞാൻ നിയമം തെറ്റിക്കില്ല. അതിനാണ് ഞാൻ നിന്നെ വിളിച്ചത്, എനിക്കൊരു ലൈസൻസെടുക്കണം.പഠിച്ച് എല്ലാ നിയമങ്ങളും പാലിച്ച് ടെസ്റ്റ് ജയിച്ച്എനിക്ക് ലൈസൻസെടുക്കണം. അതിന്റെ രീതി എനിക്ക് പറഞ്ഞു തരണം."
പാറുക്കുട്ടി വാരസ്യാർ ടീച്ചർ ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ എന്റെ അധ്യാപികയായിരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ ക്ലാസ് ടീച്ചർ. ഇംഗ്ലീഷായിരുന്നു വിഷയം.TMPW എന്ന് മനോഹരമായി പുറത്തെഴുതിയ ഇംഗ്ലീഷ് പാഠപുസ്തകവുമായി കുലീനത മുറ്റി നിൽക്കുന്ന മുഖവുമായി മൂന്നു വർഷം എല്ലാ ദിവസവും ഒന്നാം പീരിയഡിൽ ക്ലാസിലെത്തിയിരുന്ന ടീച്ചറുടെ രൂപം എന്റെ മനക്കണ്ണാടിയിൽ തെളിഞ്ഞു.സ്കൂളിലെ ഏറ്റവും കർശനക്കാരിയായ അധ്യാപികരിൽ ഒരാളായിരുന്നു വാരസ്യാർ ടീച്ചർ. എന്നും ക്ലാസിലെത്തി ഗദ്യവും പദ്യവും ഒരു പോലെ മനോഹരമായി പഠിപ്പിച്ച് പിറ്റേന്ന് കൃത്യമായി ചോദ്യോത്തരം ചോദിച്ച് പകർത്തു ബുക്ക് നോക്കി കയ്യക്ഷരം വിലയിരുത്തി താരതമ്യേന പഠനത്തിൽ പിന്നോക്കമായിരുന്ന കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ അടിത്തറയിടാൻ ശ്രമിച്ചു ടീച്ചർ.
"നീ വീട്ടിലേക്ക് വൈകുന്നേരം വരണം "
ഞാൻ വീട്ടിൽ ചെന്നു.
അക്കൊല്ലം അവധിക്കാലത്ത്
മാതൃഭൂമി സ്റ്റഡിസർക്കിൾ കലോൽസവത്തിന് കഥാരചനയ്ക്കും പ്രശ്നോത്തരിയ്ക്കും എന്റെ പേർ നൽകി. അങ്ങനെ മൽസരദിനമെത്തി.
"നീ മനസ്സിൽ തോന്നുന്നതെന്താണെന്നു വെച്ചാൽ അതെഴുതി വെച്ചേരെ" വീട്ടിൽ അവഗണന അനുഭവിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് ഞാനെഴുതിയത്.
പറഞ്ഞതുപോലെ തന്നെ ടീച്ചർ ഡ്രൈവിംഗ് പഠിച്ച് എല്ലാവരെയും പോലെ തന്നെ ടെസ്റ്റ് പാസ്സായി ലൈസൻസെടുത്തു. ടീച്ചർ കുറച്ചു ദൂരമെങ്കിലും വാഹനം ഓടിച്ചിരിക്കണം.അതായിരുന്നു ടി എം പാറുക്കുട്ടി വാരസ്യാർ ടീച്ചർ. എന്റെ ജീവിതയാത്രയിൽ എന്നെ രണ്ടു പടി മുകളിലേക്കുയർത്തിയ എന്റെ പ്രിയപ്പെട്ട അധ്യാപിക.